കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ സെപ്റ്റംബർ പകുതിവരെ നീണ്ടേക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ ബോസ്റ്റൻ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ജൂൺ അവസാന വാരത്തിനും സെപ്റ്റംബർ രണ്ടാം വാരത്തിനും ഇടയ്ക്കേ ഇന്ത്യയിൽ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നീക്കാൻ സാധ്യതയുള്ളൂവെന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് ‘മണികണ്‍ട്രോൾ’ റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യരംഗം നേരിടുന്ന കനത്ത വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗൺ നീളാൻ സാധ്യതയേറിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ജൂൺ മൂന്നാം വാരത്തോടെ കോവിഡ്19 കേസുകളുടെ എണ്ണം ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നുണ്ട്.

മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടും പോളണ്ടും കൊളംബിയയും സമാനമായ രീതിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ മൂന്നാം തിയതിവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2300 കടന്നു. 56 പേർക്കാണ് മഹാമാരിയെ തുടർന്ന് ജീവൻ നഷ്ടമായത്