ലണ്ടന്‍: യുകെയില്‍ ജോലിക്കായുള്ള അന്വേഷണവും ചെലവേറിയതാകുന്നുവെന്ന് റിപ്പോര്‍ട്ട്. ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഗ്രാജ്വേഷന് ശേഷം ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് ഒരു സര്‍വേ വ്യക്തമാക്കുന്നത്. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസിലെ വര്‍ദ്ധനയും ജീവിതച്ചെലവുകളും മൂലം വിദ്യാഭ്യാസം കഴിഞ്ഞ പുറത്തിറങ്ങുന്നവര്‍ കടങ്ങളുടെ ഭാരവുമായാണ് എത്തുന്നത്. അതിനു പിന്നാലെയാണ് തൊഴില്‍ തേടാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത്.

ശരാശരി 506.55 പൗണ്ട് ശരിയായ ഒരു ജോലി ലഭിക്കുന്നതിനു മുമ്പായി ഇന്റര്‍വ്യൂ ചെലവുകള്‍ക്കായി മാറ്റിവെക്കേണ്ടി വരുന്നുവെന്നാണ് റിസര്‍ച്ച് പറയുന്നത്. 2000 വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് പഠനം നടത്തിയത്. യൂണിവേഴ്‌സിറ്റി പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശരാശരി 50,000 പൗണ്ട് വരെ കടമുണ്ടാകാറുണ്ടെന്നാണ് സൂചന. ഇത്രയും വലിയ ഭാരവുമായി പുറത്തിറങ്ങുന്ന തങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അതു മൂലം ഇന്റര്‍വ്യൂകൡ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും 43 ശതമാനം വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ഗ്രാജ്വേറ്റ് സ്‌കീമില്‍ അപേക്ഷിക്കുന്നവര്‍ക്ക് അസസ്‌മെന്റ് കാലയളവിലെ ചെലവാകുന്ന തുക തിരികെ നല്‍കാന്‍ വന്‍കിട കമ്പനികള്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ ചെറിയ കമ്പനികളില്‍ ഇത് പ്രായോഗികമല്ല. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.