ലണ്ടന്‍: ഭിക്ഷക്കാരന് ഭക്ഷണം വാങ്ങി നല്‍കാന്‍ ശ്രമിച്ച ഉപഭോക്താവിനെ കോസ്റ്റ കോഫി ജീവനക്കാരന്‍ അതിന് അനുവദിച്ചില്ല. വാട്ടര്‍ലൂ സ്റ്റേഷനിലെ ഔട്ട്‌ലെറ്റിലാണ് സംഭവം. ഏഡ്രിയന്‍ പിന്‍സെന്റ് എന്നയാളാണ് ഭിക്ഷക്കാരന് ഒരു സാന്‍ഡ് വിച്ചും സോഫ്റ്റ് ഡ്രിങ്കും വാങ്ങി നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ ഔട്ടലെറ്റിലെ ബാരിസ്റ്റ ഇവ നല്‍കാന്‍ തയ്യാറായില്ലെന്ന് പിന്‍സെന്റ് അറിയിച്ചു. ജീവനക്കാരനുമായുള്ള സംഭാഷണം മൊബൈലില്‍ ചിത്രീകരിച്ചതും പുറത്തു വിട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ താന്‍ പ്രോസിക്യൂട്ട് ചെയ്‌തേക്കാമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

സ്റ്റേഷന്‍ പോളിസികള്‍ക്കു വിരുദ്ധമാണ് ഭിക്ഷക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതെന്നാണ് ജീവനക്കാരന്‍ പിന്‍സെന്റിനോട് പറയുന്നത്. ഇത് തങ്ങളുടെ നയമല്ലെന്നും സ്‌റ്റേഷന്‍ നിയമങ്ങളു പോലീസും അപ്രകാരമാണ് പറയുന്നതെന്നുമാണ് ജീവനക്കാരന്‍ പറയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ സ്റ്റേഷനോ അതിന്റെ നടത്തിപ്പുകാരായ തങ്ങള്‍ക്കോ അങ്ങനെ ഒരു നയം ഇല്ലെന്ന് നെറ്റ് വര്‍ക്ക് റെയില്‍ അറിയിച്ചു. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

ഭിക്ഷക്കാരന് ഭക്ഷണം വാങ്ങി നല്‍കാനാണ് പിന്‍സെന്റ് ശ്രമിക്കുന്നതെന്ന് കോസ്റ്റ കോഫി ജീവനക്കാര്‍ക്ക് അറിയാമായിരുന്നു. എന്ത് ഭക്ഷണമാണ് വേണ്ടത് എന്നറിയാന്‍ അയാളെയും പിന്‍സെന്റ് കൂടെ കൊണ്ടുവന്നിരുന്നു. സംഭവം തനിക്ക് വലിയ അപമാനമായെന്ന് പിന്‍സെന്റ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭക്ഷണം വാങ്ങാന്‍ വരുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ നയമല്ലെന്നായിരുന്ന കോസ്റ്റയുടെ ഔദ്യോഗിക വിശദീകരണം. ജീവനക്കാര്‍ക്ക് തെറ്റിദ്ധാരണയുണ്ടായതാവാമെന്നും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോഫി ഹൗസ് ചെയിന്‍ ആയ കോസ്റ്റ കോഫി വിശദീകരിച്ചു.