ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഹനവിപണിയിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്കാണ് അടുത്ത ഏതാനും വർഷങ്ങൾ സാക്ഷ്യം വഹിക്കുക. പരമ്പരാഗത ഊർജ്ജങ്ങളായ പെട്രോളും, ഡീസലും ഉപയോഗിക്കുന്ന വാഹനങ്ങൾക്കു പകരം ഇലക്ട്രിക് കാറുകളാവും ഇനി നിരത്തുകൾ കീഴടക്കുക എന്ന് വിലയിരുത്തപ്പെടുന്നു. പെട്രോൾ ഡീസൽ കാറുകൾ ഉപയോഗിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ മുൻനിർത്തി ഇലക്ട്രിക് കാറുകൾക്ക് വലിയ പ്രോത്സാഹനമാണ് ലോകരാഷ്ട്രങ്ങൾ നൽകുന്നത് . എന്നാൽ പുതിയതായി ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് നൽകുന്ന സബ് സിഡി തുകയിൽ വലിയ കുറവ് വരുത്തിയ യുകെ ഗവൺമെന്റിനെതിരെ വലിയ വിമർശനമാണ് പല ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

32000 പൗണ്ട് വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് നൽകിയിരുന്ന 2500 പൗണ്ടിന്റെ സബ്സിഡി 1500 പൗണ്ടാക്കിയിരിക്കുകയാണ് ഗവൺമെന്റ്. 2021-ൽ യുകെയിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പന റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു . 2030 മുതൽ പെട്രോൾ ഡീസൽ കാറുകളുടെ വിൽപ്പന നിരോധിച്ചിരിക്കുകയാണ് യുകെയിൽ . ജനങ്ങൾ പെട്രോൾ ഡീസൽ കാറുകളിൽ നിന്നും മാറാൻ ഉള്ള പ്രവണത കാണിക്കുന്നതിന്റെ തുടക്കത്തിൽ തന്നെയുള്ള ഗവൺമെൻറ് നടപടി പരക്കെ വിമർശനമാണ് ഉണ്ടാക്കിയിരിക്കുന്നത്.