ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആൻഡ്രൂ രാജകുമാരൻ പൊതുജീവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകൾ സജീവമാകുന്നതായി വിലയിരുത്തൽ. രാജകുടുംബത്തിന്റെ സ്‌കോ ട്ട്‌ലൻഡിലെ വസതിയിൽ ബാൽമോറലിനടുത്തുള്ള ഒരു പള്ളി ശുശ്രൂഷയ്‌ക്ക് പോകുമ്പോൾ വില്യമിനും കാതറീനും ഒപ്പം ആൻഡ്രൂ കാറിൽ ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് ശേഷമാണ് രാജകുടുംബത്തിനുള്ളിൽ മഞ്ഞുരുകുന്നതിന്റെ സൂചനകൾ ദേശീയ മാധ്യമങ്ങൾ എടുത്തുകാട്ടിയത്. റേഞ്ച് റോവറിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. പൊതുജീവിതത്തിൽ നിന്ന് പൂർണമായി മാറിയശേഷം ഇപ്പോൾ അദ്ദേഹത്തെ തന്ത്രപരമായി തിരിച്ചുകൊണ്ടുവരാനാണ് രാജകുടുംബം ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു.

എന്നാൽ, ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിനും വിർജീനിയ ജിയുഫ്രെയുമായുള്ള സിവിൽ കോടതി കേസിലെ തുടർന്നുള്ള ഒത്തുതീർപ്പിനു ശേഷം ആൻഡ്രൂവിനെ പൊതുജനങ്ങൾ അംഗീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ആളുകൾ തയ്യാറല്ലെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ റോയൽ കമന്റേറ്ററും പ്രൊഫസറുമായ അന്ന വൈറ്റ്‌ലോക്ക് പറയുന്നു. ചാൾസ് രാജാവ് ഇപ്പോഴും രാജാവ് എന്ന നിലയിൽ തന്റെ ഐഡന്റിറ്റി സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. അതിനാൽ ആൻഡ്രൂ രാജകുമാരനെ തിരികെ കൊണ്ടുവരുന്നത് പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ വളരെ അപകടസാധ്യതയുള്ളതാണെന്ന് അവർ പറയുന്നു.

കുടുംബ പ്രശ്‌നങ്ങളുടെ കാര്യത്തിൽ, ഹാരി രാജകുമാരനുമായുള്ള ബന്ധം ശരിയാക്കുന്നതിനാണ് മുൻഗണന നൽകേണ്ടത് എന്ന് പ്രൊഫസർ വൈറ്റ്‌ലോക്ക് പറയുന്നു. ആൻഡ്രൂ രാജകുമാരന് രാജകീയ ചുമതലകളിൽ തിരിച്ചെത്താൻ താൽപ്പര്യമുണ്ടാകാം, എന്നാൽ രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു കുടുംബം എന്നതിലുപരി ഒരു സ്ഥാപനമെന്ന നിലയിൽ, നെഗറ്റീവുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അദ്ദേഹം ഒരു കുടുംബ പരിപാടിയിൽ പങ്കെടുത്തേക്കാം, പക്ഷേ അത് രാജകീയ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്.