ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ നിലവിലുള്ള സെക്കൻഡ് ഹോം ഉടമകൾക്ക് കൗൺസിൽ ടാക്സ് ഇരട്ടി ആക്കുവാനുള്ള നീക്കം നടക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. സ്വന്തമായി ഒന്നിൽ കൂടുതൽ വീടുകൾ ഉള്ളവരെയാണ് സെക്കൻഡ് ഹോം ഉടമകൾ എന്ന് പൊതുവായി ബ്രിട്ടനിൽ വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ സെക്കൻഡ് ഹോം ഉടമകൾക്ക് മേലുള്ള കൗൺസിൽ നികുതി ഇരട്ടിയാക്കാനുള്ള തീരുമാനം സർക്കാർ ഉടൻ തന്നെ പുറപ്പെടുവിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനായി ലോക്കൽ അതോറിറ്റികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുവാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഡെവോൺ, കോൺവാൾ, ലേക്ക് ഡിസ്ട്രിക്റ്റ്, നോർഫോക്ക് തുടങ്ങിയ അവധിക്കാല ഹോട്ട്‌സ്‌പോട്ടുകൾ നികുതി വർദ്ധന പദ്ധതിക്ക് ഇതിനകം തന്നെ അംഗീകാരം നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ നാലിലൊന്ന് കൗൺസിലുകളും സെക്കൻഡ് ഹോമുകൾക്ക് കൗൺസിൽ നികുതി ഇരട്ടിയാക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ നടപടിയിലൂടെ ഏകദേശം 200 മില്യൺ പൗണ്ടോളം അധികനികുതി വരുമാനം സർക്കാരിന് ഉണ്ടാകും. ആദ്യത്തെ ഘട്ടത്തിൽ ഏകദേശം 40 ശതമാനത്തോളം സെക്കൻഡ് ഹോം ഉടമകൾക്ക് നികുതി വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഏകദേശം 100,000-ത്തിലധികം പ്രോപ്പർട്ടി ഉടമകൾക്ക് ഉയർന്ന ബില്ലുകൾ നേരിടേണ്ടതായി വരും.

തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വെസ്റ്റ് കൺട്രിയിൽ ഇത്തരത്തിലുള്ള സെക്കൻഡ് ഹോമുകൾ പ്രാദേശിക കമ്മ്യൂണിറ്റികൾ ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതിനാൽ തന്നെ ഇവയുടെ മേലുള്ള കൗൺസിൽ നികുതി നാലിരട്ടിയാക്കുവാനുള്ള അധികാരം ഇവിടെ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സെക്കൻഡ് ഹോം ഉടമകളും, ടൂറിസം മേഖലയും ഗവൺമെന്റിന്റെ ഈ തീരുമാനത്തോട് ശക്തമായ എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ തീരുമാനം എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്ക ലേബർ പാർട്ടിയും പങ്കുവെച്ചിട്ടുണ്ട്. നാലുവർഷം മുൻപ് സമാനമായ നിയമങ്ങൾ നടപ്പിലാക്കിയ വെൽഷ് സർക്കാർ നടത്തിയ അന്വേഷണത്തിൽ, ഇത്തരത്തിൽ ടാക്സ് നിരക്ക് വർധിപ്പിച്ചത് കൊണ്ട് കാര്യമായ മാറ്റങ്ങൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ നശിപ്പിക്കാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സെക്കൻഡ് ഹോം ഉടമകളും ടൂറിസം മേഖലയിൽ നിന്നുള്ളവരും പ്രതികരിച്ചു