വാഷിങ്ടൺ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർ അധിക ഫീസ് ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി വിധിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങൾക്ക് തിരിച്ചടിയായ ഈ വിധി ഇന്ത്യൻ ഐടി മേഖലയിലും വിദേശ തൊഴിൽ ആഗ്രഹിക്കുന്നവരിലും ആശ്വാസം പകരുന്നതാണ്.
ബോസ്റ്റണിലെ ഫെഡറൽ ജഡ്ജി ലിയോ സോറോക്കിൻ ആണ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കിയത്. ഇത്രയും വലിയ തുക ഫീസായി ഈടാക്കാൻ ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധപ്പെട്ട 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ ചേർന്നാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.
അമേരിക്കൻ കമ്പനികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ നിയമിക്കാൻ സഹായിക്കുന്ന പ്രധാന സംവിധാനങ്ങളിലൊന്നാണ് എച്ച്-1ബി വിസ. ഇന്ത്യൻ ഐടി പ്രൊഫഷണലുകളും പ്രമുഖ ഇന്ത്യൻ കമ്പനികളും കൂടുതലായി ആശ്രയിക്കുന്ന ഈ വിസ പദ്ധതിയിൽ അധിക സാമ്പത്തിക ഭാരം ഒഴിവാക്കപ്പെട്ടതോടെ ആയിരക്കണക്കിന് ഇന്ത്യാക്കാർക്ക് ഈ വിധി വലിയ ആശ്വാസമായിരിക്കുകയാണ്.











Leave a Reply