ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്ലിനിക്കൽ ട്രയലിനു പുറത്ത് ആദ്യമായി കോവിഡ് 19 പ്രതിരോധ വാക്‌സിൻ നൽകിയ നേഴ്സ് മേ പാർസണിനെ കോവെൻട്രി യൂണിവേഴ്സിറ്റി അനുമോദിച്ചു. 92 വയസുള്ള മാർഗരറ്റ് കീനനാണ് ഫൈസർ/ബയോഎൻടെക് വാക്‌സിന്റെ ആദ്യ ഡോസ് മേ നൽകിയത്. ആതുരപരിപാലന രംഗത്ത് മേയുടെ ഭാഗത്തു നിന്ന് ലഭിച്ച എല്ലാ സംഭാവനകളെയും കണക്കിലെടുത്താണ് അനുമോദനം.

കോവിഡ് 19 ൽ ലോകം വിറങ്ങലിച്ചു നിന്നപ്പോൾ അതിനെ സധൈര്യം നേരിടാൻ മുന്നിൽ നിന്ന് നയിച്ച ആരോഗ്യപ്രവർത്തകരുടെ മുൻപന്തിയിലായിരുന്നു മേ. സീനിയർ ലീഡേഴ്‌സ് മാസ്റ്റേഴ്സ് ഡിഗ്രിയിലെ ആദ്യ ബാച്ചിലെ അംഗമായിരുന്ന ഇവർ, നിലവിൽ എംഎസ്‌സി ഗ്ലോബൽ ഹെൽത്ത്‌കെയർ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. പഠനരംഗത്ത് മികവ് പുലർത്തിയിരുന്നതിന് ബിരുദദാന ചടങ്ങിൽ പ്രത്യേക അവാർഡിനും അർഹയായിരുന്നു. നേഴ്സിംഗ് മേഖലയിലെ നിറസാന്നിധ്യമായിരുന്ന മേ, അന്തരിച്ച എലിസബത്ത് രാജ്ഞിയെ സന്ദർശിച്ചിട്ടുണ്ട്.

ഈ അംഗീകാരം ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കുമുള്ളതാണെന്ന് മേ പാർസൺ മാധ്യമങ്ങളോട് പ്രതികരിച്ചു. എൻ എച്ച് എസിന്റെ ഒരു പ്രതിനിധി മാത്രമാണ് താനെന്നും, ഈ ബഹുമതി തൻെറ സഹപ്രവർത്തകർക്കായി സമർപ്പിക്കുന്നതായും മേ കൂട്ടിചേർത്തു. ‘ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു എലിസബത്ത് രാജ്ഞിയെ നേരിട്ടു കാണുക എന്നുള്ളത്. അതും സാധ്യമായി, ഫിലിപ്പീൻസിൽ നിന്നും യുകെയിലേക്ക് എത്തിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല’ അവർ പറഞ്ഞു. നിരവധി ആളുകൾ വലിയ നേട്ടങ്ങൾ ഒന്നുമില്ലാതെ നേഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു .