കേരളത്തില്‍ ഒരാള്‍കൂടി കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ മരണം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു.

പത്ത് ദിവസം മുമ്പ് ഹംസക്കോയ കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും മകന്റെ ഭാര്യയ്ക്കും രണ്ട് കുഞ്ഞുങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം സംസ്ഥാനത്ത് മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ.

ഇന്നലെ ഉച്ചയോടു കൂടി ഹംസക്കോയയുടെ നില ഗുരതരമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തിയത്. കൊവിഡില്‍ നിന്ന് മുക്തരായ തിരൂര്‍, പയ്യനാട് സ്വദേശികളുടെ പ്ലാസ്മയാണ് ഹംസക്കോയയുടെ ചികിത്സക്കായി നല്‍കിയത്.