കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 10 വയസിന് താഴെയുള്ള കുട്ടികളെ വീടിനുപുറത്തുവിടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. 65 വയസിനുമുകളിലുള്ള പൗരന്മാര്‍ വീടുകളില്‍ത്തന്നെ കഴിയണം. മുതിര്‍ന്ന പൗരന്മാരില്‍ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കി. വിദ്യാര്‍ഥികള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ യാത്രാ ഇളവ് മരവിപ്പിച്ചു. വീട്ടിലിരുന്ന ജോലി ചെയ്യല്‍ സ്വകാര്യമേഖലയിലും നിര്‍ബന്ധമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

രാജ്യാന്തരവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാജ്യാന്തരയാത്രാവിമാനങ്ങള്‍ക്ക് 22 മുതല്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതിയില്ല. ഒരാഴ്ചത്തേക്കാണ് കേന്ദ്രസര്‍ക്ക‍ാര്‍ വിലക്കേര്‍പ്പെടുത്തിയത്.കോവിഡ് മുൻകരിതലിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയത്തില്‍ മാറ്റം. ഗ്രൂപ്പ് ബി, സി ജീവനക്കാരില്‍ 50 ശതമാനം പേര്‍ ഒരാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യണം. ഓഫിസിലെത്തുന്നവര്‍ക്ക് മൂന്ന് ഷിഫ്റ്റുകള്‍: 9 AM–5.30 PM, 9.30 AM-6 PM, 10 AM-6.30 PM. ധനകാര്യസ്ഥാപനങ്ങള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കം ബാധകം. കേന്ദ്രസര്‍ക്കാര്‍ ഓഫിസിലുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശകപാസുകള്‍ നല്‍കില്ല.

സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ല. 31 വരെ പരീക്ഷയും മൂല്യനിര്‍ണയവും പാടില്ലെന്ന് യു.ജി.സി ഉത്തരവിറക്കിയെങ്കിലും ഇത് സംസ്ഥാനത്ത് ബാധകമാകില്ല. ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളും മാറ്റാന്‍ സാധ്യതയില്ല.

എല്ലാ പരീക്ഷകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാനാണ് യു.ജി.സി നിര്‍ദേശം നല്‍കിയത്. 31 വരെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയവും നിര്‍ത്തിവയ്ക്കണം. കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് യുജിസി ഇന്ന് ഉത്തരവിറക്കിയത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആകാംക്ഷ ഉണ്ടാകാതിരിക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അവരുമായി സ്ഥിരമായി ആശയവിനിമയം നടത്തണമെന്നും യുജിസി നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്ക് സംശയനിവാരണത്തിന് ഹെല്‍പ് ലൈന്‍ നമ്പരോ ഇമെയില്‍ വിലാസമോ നല്‍കുകയും വേണം. ഐ.എസ്.സി, ഐ.സി.എസ്.ഇ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇവയും മാര്‍ച്ച് 31ന് ശേഷം നടത്താനാണ് തീരുമാനം.

കേരളത്തില്‍ 21ന് നടത്താനിരുന്ന ഐ.ഇ.എല്‍.ടി.എസ് പരീക്ഷകളും മാറ്റി. പകരം തീയതികള്‍ അപേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാം. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കാനുള്ള യുജിസി നിര്‍ദേശം പാലിക്കേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതനുസരിച്ച് മുന്‍നിശ്ചയിച്ച പ്രകാരം സര്‍വകലാശാല പരീക്ഷകള്‍ നടക്കും. ആരോഗ്യവകുപ്പ് നല്‍കിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാകും പരീക്ഷകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കൈക്കൊണ്ട നടപടികള്‍ യുജിസിയെ വൈസ് ചാന്‍സലര്‍മാര്‍ അറിയിക്കും. ഇതേസമയം സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് എന്‍.എസ്.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.