തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 86 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 571 ആയി. ഇന്നലെ 74 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേരും ദല്‍ഹിയിലെ നിസാമുദ്ദിനിലെ സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. നിലവില്‍ തമിഴ്‌നാട് മുഴുവന്‍ കൊവിഡ് സാധ്യത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവില്‍ തമിഴ്‌നാട്ടില്‍ കൊവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് തമിഴ്‌നാട് ഹെല്‍ത്ത് സെക്രട്ടറി ഡോ: ബീല രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം തമിഴ്‌നാട്ടില്‍ സമൂഹവ്യാപനം നടന്നിരിക്കാമെന്ന് ആരോഗ്യവിദഗ്ദര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഇന്ന് മാത്രം സംസ്ഥാനത്ത് 2 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് മരിച്ചത്.

അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.

ഇതോടെ സുരക്ഷയ്ക്കായി പോളിത്തീന്‍ കവറിലാക്കിയ മൃതദേഹം കവറില്‍ നിന്ന് പുറത്തെടുക്കുകയും മതാചാര പ്രകാരം സംസ്‌ക്കരിക്കുകയുമായിരുന്നു.

ഇതിന് പുറമെ ചടങ്ങില്‍ അമ്പതിലധികം പേരാണ് പങ്കെടുത്തത്. ഇവരെ നിലവില്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. കൊവിഡ് സംശയത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ടെസ്റ്റ് റിസല്‍റ്റ് പുറത്ത് വന്നിരുന്നില്ല.