മൂന്ന് പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ആണ് ദേശീയ പദവി നഷ്ടമായത്. ആം ആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ പദവി നല്‍കി.ഡൽഹിക്കു പുറമേ പഞ്ചാബിലും ഭരണം പിടിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ അക്കൗണ്ട് തുറക്കുകയും ചെയ്ത ആം ആദ്മി പാർട്ടിക്ക് (എഎപി) ദേശീയ പാർട്ടി പദവി നൽകി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. എൻസിപി, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, സിപിഐ എന്നീ പാർട്ടികളുടെ ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു.

ഇതോടെ രാജ്യത്ത് ദേശീയ പാർട്ടി പദവിയുള്ള പാർട്ടികളുടെ എണ്ണം ആറായി. കോൺഗ്രസ്, ബിജെപി, സിപിഎം, ബിഎസ്പി, എൻപിപി, എഎപി എന്നീ പാർട്ടികൾക്കാണ് നിലവിൽ ദേശീയ പാർട്ടി പദവി ഉള്ളത്.

നാലോ, അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവിയും ലോക്സഭയിൽ രണ്ടു ശതമാനം പ്രാതിനിധ്യവും ലഭിക്കുന്ന പാർട്ടികളെയാണ് ദേശീയ പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുക. എൻസിപി, തൃണമൂൽ കോൺഗ്രസ്, സിപിഐ എന്നീ പാർട്ടികൾക്ക് ഇവ നേടാനാകാതെ വന്നതോടെയാണ് ദേശീയ പാർട്ടി പദവി നഷ്ടമായത്. ഇതോടെ മൂന്നു പാർട്ടികളും ഇനി പ്രാദേശിക പാർട്ടികളായി അറിയപ്പെടും.

ഉത്തർപ്രദേശിലെ രാഷ്ട്രീയ ലോക് ദൾ (ആർഎൽഡി), പശ്ചിമ ബംഗാളിലെ റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി), മണിപ്പൂരിലെ പീപ്പിൾ ഡെമോക്രാറ്റിക് അലയൻസ് (പിഡിഎ), പുതുച്ചേരിയിലെ പട്ടാളി മക്കൾ കക്ഷി (പിഎംകെ), ആന്ധ്രാ പ്രദേശിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), മിസോറാമിലെ മിസോറാം പീപ്പിൾസ് കോൺഫറൻസ് എന്നീ പാർട്ടികൾക്ക് സംസ്ഥാന പാർട്ടി പദവി നഷ്ടമായി.

നാഗാലാൻഡിലെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്), മേഘാലയയിലെ വോയ്സ് ഓഫ് ദ പീപ്പിൾ പാർട്ടി, ത്രിപുരയിലെ തിപ്ര മോത്ത, നാഗാലാൻഡിലെ എൻസിപി, നാഗാലാൻഡിലെ തൃണമൂൽ കോൺഗ്രസ്, മേഘാലയയിലെ എൻസിപി, മേഘാലയയിലെ തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളെ സംസ്ഥാന പാർട്ടിയായും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു.