കുറ്റകൃത്യങ്ങള്‍ നടക്കാറില്ലെന്ന പേര് കളഞ്ഞുകുളിച്ച് സ്‌കോട്ടിഷ് ദ്വീപായ ഐല്‍ ഓഫ് ഗിഗ. 160 പേര്‍ മാത്രമുള്ള ദ്വീപില്‍ ആകെയുള്ള ഹോട്ടലില്‍ നിന്ന് 2000 പൗണ്ട് മോഷ്ടിക്കപ്പെട്ടതോടെയാണ് ദ്വീപിന്റെ സല്‍പ്പേരിന് കോട്ടമുണ്ടായത്. ഞായറാഴ്ച രാവിലെയാണ് ഹോട്ടല്‍ ജീവനക്കാര്‍ ഈ സംഭവം സ്ഥിരീകരിച്ചത്. ഹോട്ടലില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ഫുഡ് ആന്‍ഡ് ബിവറേജസ് മാനേജര്‍ ആര്‍തര്‍ കാറ്റിലിയസ് പറഞ്ഞു. രണ്ട് പതിറ്റാണ്ടു മുമ്പ് ഒരു സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതാണ് ഇതിനു മുമ്പ് ദ്വീപില്‍ രേഖപ്പെടുത്തിയ കുറ്റകൃത്യം.

ദ്വീപുവാസികള്‍ തമ്മില്‍ പരസ്പരം നന്നായി അറിയാവുന്നവരാണ്. അതുകൊണ്ടുതന്നെ മോഷണവാര്‍ത്ത ജനങ്ങളില്‍ വല്ലാത്ത ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രദേശത്ത് സിസിടിവി സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചന നടന്നു വരികയാണ്. ഒരു കമ്യൂണിറ്റി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പ്രൈവറ്റ് ബിസിനസ് സംരംഭകര്‍ക്ക് ലീസിന് നല്‍കിയിരിക്കുകയാണ്. ഗിഗ പോലെയുള്ള ഒരു പ്രദേശത്ത് എങ്ങനെയാണ് ഇത്തരമൊരു കുറ്റകൃത്യം നടക്കുകയെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്.

വളരെ ഞെട്ടലുളവാക്കുന്ന സംഭവമാണ് ഇതെന്നും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് പോലീസ് ശ്രദ്ധിക്കുമെന്ന് ഉറപ്പാണെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തി. സെപ്റ്റംബര്‍ 8 രാത്രി 10 മണിക്കും സെപ്റ്റംബര്‍ 9 പുലര്‍ച്ചെ 1 മണിക്കുമിടക്കാണ് മോഷണം നടന്നതെന്നാണ് പോലീസ് സ്‌കോട്ട്‌ലാന്‍ഡ് വക്താവ് അറിയിക്കുന്നത്.