യു കെ :- യു കെ സി സി എ യിലെ പ്രതിസന്ധികൾ സംബന്ധിച്ച മാധ്യമ വാർത്തകളിൽ ഭൂരിഭാഗവും കല്പന സൃഷ്ടികളാണ്. യുകെ സിസി എ കേന്ദ്ര സമിതിയിൽ നിന്നും ഭാരവാഹികളായ പ്രസിഡന്റ് തോമസ് വരിക്കാട്ട്, സെക്രട്ടറി ജിജി വരിക്കാശ്ശേരി എന്നിവർ രാജിവെച്ചതോടെയാണ് സമിതിയിൽ അതിരൂക്ഷമായ പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഇവർ രാജിവച്ചത് തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ്. ഇന്നലെ വിളിച്ചുചേർത്ത അടിയന്തര നാഷണൽ കൗൺസിൽ യോഗത്തിലാണ് ഇരുവരും തങ്ങളുടെ രാജി അറിയിച്ചത്. ഭരണഘടനാപ്രകാരം അടുത്ത തിരഞ്ഞെടുപ്പ് വരെ നാഷണൽ കൗൺസിലിന്റെ അധീനതയിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്.

സംഘടനയുടെ സ്പിരിച്വൽ ഡയറക്ടർ ആയിരുന്ന സീറോ മലബാർ സഭാ വികാരി ജനറൽ കൂടിയായ വൈദികൻ സജി മലയിൽ പുത്തൻപുരയിലിനെ പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തോട് ഭാരവാഹികൾക്ക് ഇടയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. സമിതിയിൽ ഉള്ളവർ എല്ലാവരും തന്നെ സഭയോട് ചേർന്ന് നിൽക്കുന്നവരാണ്. ഏതൊരു സംഘടനയിലും ഉണ്ടാവുന്നത് പോലെയുള്ള ചെറിയ പ്രശ്നങ്ങൾ മാത്രമാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്.

ഇന്നലെ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത നാഷണല്‍ കൗണ്‍സിലില്‍ തോമസ് വരിക്കാട്ടും ജിജി വരിക്കാശേരിയും തങ്ങളുടെ നിലപാട് വ്യക്തമാ ക്കിയിരുന്നു . സംഘടനാ നിയമം അനുസരിച്ചു വൈസ് പ്രസിഡന്റിനെ പ്രസിഡന്റ് ആയി ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ല. അതിനാല്‍ 28 ദിവസത്തെ സമയം നല്‍കി നാഷണല്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടി പുതിയ നോമിനേഷന്‍ നടത്തുകയോ തിരഞ്ഞെടുപ്പു നടത്തുകയോ മാത്രമാണ് പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ ഉള്ള മാര്‍ഗം. എന്നാല്‍ നിലവിലെ നാഷണല്‍ കൗണ്‍സിലില്‍ സംരക്ഷണ സമിതിക്കു ഭൂരിപക്ഷം കണക്കാക്കുന്നതിനാല്‍ ഇവരുടെ ആശയവുമായി യോജിക്കുന്നവര്‍ തന്നെ തലപ്പത്തു എത്താനാണ് സാധ്യത.