തിരുവനന്തപുരത്തെ സി എസ് ഐ ആസ്ഥാനത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതരുടെ റെയ്ഡ് ബിജെപി കേന്ദ്ര നേതൃത്വതിന്റെ നിര്‍ദേശ പ്രകാരം എന്ന് സൂചന. വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരത്തെ പ്രബലമായ നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തെ തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരാനുള്ള സമ്മര്‍ദ്ദതന്ത്രത്തിന്റെ ഫലമായിട്ടാണ് ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതെന്നാണ് കരുതപ്പെടുന്നത്.

കേരളത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള ലോക് സഭാ മണ്ഡലം ആണ് തിരുവനന്തപുരം.2024 ലേ ലോകസഭാ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ലക്ഷ്യം വയ്ക്കുന്ന ഏക ലോക് സഭാ മണ്ഡലവും തിരുവനന്തപുരമാണ്. എന്നാല്‍ പലപ്പോഴും ആ മണ്ഡലം കൈവിട്ടു പോകുന്നത് ജനസംഖ്യയില്‍ പ്രബലമായ നാടാര്‍ ക്രിസ്ത്യന്‍ സമുദായം ബിജെപിക്ക് എതിരായത് കൊണ്ടാണ് എന്ന യാഥാര്‍ഥ്യം ബിജെപി കേന്ദ്ര നേതൃത്വം മനസിലാക്കിയിട്ടുണ്ട്. 2014 ലേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ വിജയത്തിന് വക്കെത്തെത്തിയിങ്കിലും അവസാനം ശശി തരൂര്‍ ജയിച്ചുകയറുകയായിരുന്നു.

കഴിഞ്ഞ മാസം ഹൈദരാബാദില്‍ ചേര്‍ന്ന ബിജെപി ഉന്നത തല യോഗം വരുന്ന ലോക് സഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് മിഷന്‍ 2024 രൂപപ്പെടുത്തിയിരുന്നു. അതില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ലക്ഷ്യം വയ്ക്കുന്ന ലോക് സഭാ മണ്ഡലങ്ങളില്‍ തിരുവനന്തപുരവും ഉണ്ട്. എന്നാല്‍ നാടാര്‍ ക്രിസ്ത്യന്‍ സമുദായം തങ്ങളുടെ നിസഹകരണം തുടര്‍ന്നാല്‍ ആ സ്വപ്‌നം ഫലിക്കില്ലന്നു പാര്‍ട്ടിക്കറിയാം . സി എസ് ഐ സഭക്ക് തങ്ങളുടെ വിശ്വാസി സമൂഹത്തില്‍ കനത്ത സ്വാധീനമാണ് ഉള്ളത്. പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷം സി എസ് ഐ സഭ സി പി എമ്മുമായി വളരെ അടുപ്പം പുലര്‍ത്തിവരികയാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കോണ്‍ഗ്രസ് യു ഡി എഫ് നേതൃത്വവുമായായിരുന്നു സഭക്ക് അടുപ്പം. എന്നാല്‍ ബി ജെ പിയുമായി അടുക്കാന്‍ സഭ ഇതുവരെ ശ്രമിച്ചിട്ടില്ല. സംസ്ഥാന ബി ജെ പിനേതൃത്വം കൊണ്ടുപിടിച്ച ശ്രമം നടത്തിയിട്ടും. ഫലമുണ്ടായില്ല.

2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ജയിക്കണമെങ്കില്‍ സി എസ് ഐ സഭയുടെയും നാടാര്‍ ക്രൈസ്തവ വിഭാഗങ്ങളുടെയും പിന്തുണ വേണം. അതിന് സഭയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന തന്ത്രമാണ് ബി ജെ പി കേന്ദ്ര നേതൃത്വം പ്രയോഗിക്കുന്നത്്.യു കെ യിലേക്ക് പോകാന്‍ വേണ്ടി വിമാനത്താവളത്തിലെത്തിയ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ തടഞ്ഞതും ചോദ്യം ചെയ്യണമെന്ന് പറഞ്ഞ് തിരിച്ചുകൊണ്ടുവന്നതും സി എസ് ഐ സഭയെ കടുത്ത സമ്മര്‍ദ്ധത്തിലാക്കാന്‍ വേണ്ടിയാണ്.

കാരക്കോണം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇ ഡി യുടെ റെയ്ഡിനും അന്വേഷണത്തിനും കാരണമായത് എന്ന് പറയുന്നുണ്ടെങ്കിലും അതിനെക്കാളുപരി രാഷ്ട്രീയ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സൂചന. നാടാര്‍ സമുദായത്തിലെ ഹിന്ദുവിഭാഗങ്ങള്‍ ബി ജെപിക്ക് ഒപ്പമാണെങ്കിലും അവര്‍ എണ്ണത്തില്‍ കുറവാണ്. അ്ത് കൊണ്ട് തന്നെ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് പിടിക്കണമെങ്കില്‍ സി എസ് ഐ സഭയെ അനുകൂലമാക്കിയേ പറ്റു. അതിന്റെ ഭാഗമാണ് ഇ ഡി റെയ്ഡുകളും കേസുകളുമെന്നും സഭയില്‍ തന്നെയുള്ള ഒരു വലിയ വിഭാഗം വിശ്വസിക്കുന്നുണ്ട്.