യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള കസ്റ്റംസ് യൂണിയനാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചാ വിഷയം. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടണ്‍ കസ്റ്റംസ് യൂണിയനുമായി ബന്ധപ്പെട്ട് എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കസ്റ്റംസ് യൂണിയന്‍ എന്ന കരാര്‍ എന്താണെന്നും അതില്‍ തുടരാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചാല്‍ എന്തെല്ലാം കാര്യങ്ങളെയാണ് സ്വാധീനിക്കുക എന്നും പരിശോധിക്കുകയാണിവിടെ. കസ്റ്റംസ് യൂണിയനില്‍ നിന്നും പിന്‍മാറാനാണ് ബ്രിട്ടന്റെ തീരുമാനമെങ്കില്‍ മേഖലയിലെ രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക എന്ന് വിദഗ്ദ്ധര്‍ പറയുന്നു.

അമ്പത് വര്‍ഷത്തെ പഴക്കമുള്ള ഒരു കരാറാണ് കസ്റ്റംസ് യൂണിയന്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഈ കരാര്‍ അംഗരാജ്യങ്ങള്‍ക്ക് മേഖലയില്‍ സ്വതന്ത്ര വ്യാപാരത്തിന് അനുമതി നല്‍കുന്നു. കരാറില്‍ പങ്കാളികളല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഒരേ നിരക്കിലുള്ള കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തണം എന്ന വ്യവസ്ഥയാണ് ഇതിന്റെ പ്രധാന സവിശേഷത. യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനേയും ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനേയും കസ്റ്റംസ് യൂണിയന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതൊക്കെയാണെങ്കിലും ഇതിനെ സ്വതന്ത്ര വ്യാപാരക്കരാറായി കാണാനാകില്ല. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നില്ലെങ്കിലും ആഭ്യന്തര വ്യാപാര സംവിധാനങ്ങള്‍ക്ക് അനുകൂലമായ നിയന്ത്രണങ്ങള്‍ സാധിക്കും എന്നര്‍ത്ഥം.

ബ്രിട്ടണ്‍ കസ്റ്റംസ് യൂണിയനില്‍ നിന്ന് പിന്‍മാറിയാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ചെലവേറും. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് എമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കഴിയും. യൂറോപ്യന്‍ യൂണിയനുമായി പുതിയൊരു വ്യാപാരക്കരാര്‍ കൊണ്ടുവരാനും ബ്രിട്ടണ് സാധിക്കും. പക്ഷേ, ഇതിന് വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കും. നിലവില്‍ ബ്രിട്ടണില്‍ നിന്നുള്ള കയറ്റുമതിയുടെ 43 ശതമാനവും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്. ഇതിന് നികുതി അടക്കേണ്ടി വരിക എന്നാല്‍ വലിയ സാമ്പത്തിക ബാധ്യത തന്നെയാകും. പുതിയൊരു കരാര്‍ നിലവില്‍ വരുന്നത് വരെ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ കരാര്‍ നിബന്ധനകള്‍ പ്രകാരമുളള നികുതിയാണ് നല്‍കേണ്ടി വരിക.

ബ്രിട്ടണ് ഒരു സ്വതന്ത്ര വിപണിയായി നിന്ന് യൂറോപ്പിന് വെളിയിലുള്ള രാജ്യങ്ങളുമായി കരാറുകള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതാണ് കസ്റ്റംസ് യൂണിയനില്‍ നിന്ന് പിന്‍മാറിയാലുള്ള പ്രധാന ഗുണമായി അതിന്റെ വക്താക്കള്‍ പറയുന്നത്. മികച്ച പര്‍ച്ചേസിംഗ് കഴിവുള്ള 500 മില്ല്യണ്‍ പൗരന്‍മാരെ കാണിച്ച് രാജ്യത്തിന് അനുകൂലമായ കരാറുകള്‍ ഉണ്ടാക്കിയെടുക്കാം എന്നും ഇവര്‍ പറയുന്നു. ഇതിന് വര്‍ഷങ്ങള്‍ വേണ്ടിവരും എന്നതാണ് പ്രധാന പ്രശ്‌നം. യുറോപ്യന്‍ യൂണിയന് നല്‍കിവരുന്ന ബജറ്റ് തുക നല്‍കേണ്ടി വരില്ല എന്നതാണ് മറ്റൊരു പ്രധാന ഗുണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.