കൊച്ചി: നടന്‍ ദിലീപ്‌ പ്രതിയായ വധ ഗൂഢാലോചന കേസില്‍ ദിലീപിന്റെ ഫോണ്‍വിവരങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടു സൈബര്‍ വിദഗ്‌ധനായ സായ്‌ ശങ്കറുടെ അക്കൗണ്ട്‌ കേന്ദ്രീകരിച്ചു ക്രൈംബ്രാഞ്ച്‌ പരിശോധന തുടങ്ങി. കൊച്ചിയിലെ മൂന്ന്‌ ആഡംബര ഹോട്ടലുകളില്‍ കഴിഞ്ഞ സായ്‌ശങ്കറിന്റെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ച്‌ ശേഖരിച്ചു. 12,500 രൂപ ദിവസവാടകയുള്ള മുറിയിലാണു സായ്‌ ശങ്കര്‍ കഴിഞ്ഞത്‌. ഉച്ചയൂണിനു ചെലവഴിച്ചതു 1,700 രൂപയാണ്‌.

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനായി സായ്‌ ശങ്കര്‍ കൊച്ചിയില്‍ എത്തിയതിന്റേയും ഹോട്ടലില്‍ താമസിച്ചതിന്റേയും രേഖകള്‍ ക്രൈംബ്രാഞ്ച്‌ ശേഖരിച്ചിട്ടുണ്ട്‌. ജനുവരി 30-നാണു ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടത്‌. ഇതിനു തലേദിവസം തന്നെ സായ്‌ശങ്കര്‍ കൊച്ചിയില്‍ എത്തിയിരുന്നതായാണു ക്രൈംബ്രാഞ്ച്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. 29നു കൊച്ചിയിലെത്തിയ സായ്‌ശങ്കര്‍ 31 വരെയാണു ഹോട്ടലില്‍ താമസിച്ചത്‌.

ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായിരുന്നു ദിലീപിന്റെ ഫോണുകള്‍. ഫോണുകള്‍ കോടതിയ്‌ക്കു കൈമാറുംമുമ്പു സ്വകാര്യ ഹാക്കര്‍ സായ്‌ ശങ്കറിന്റെ സഹായത്തോടെ വിവരങ്ങള്‍ നശിപ്പിച്ചെന്നാണു ഫോറന്‍സിക്‌ പരിശോധനയില്‍ കണ്ടെത്തിയത്‌. ദിലീപിന്റെ ഐ ഫോണ്‍ സായ്‌ ശങ്കറിന്റെ ഐമാക്‌ കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചായിരുന്നു തെളിവു നീക്കിയത്‌.
ഈ ഐ മാക്കില്‍ ലോഗിന്‍ ചെയ്‌തതു ഭാര്യ എസയുടെ ഐ.ഡി. വഴിയാണ്‌. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവു ശേഖരിക്കാന്‍ എസയെ ചോദ്യം ചെയ്‌തിരുന്നു. തന്റെ ഐ.ഡി. ഉപയോഗിച്ചു സായ്‌ ഐമാക്‌ ഉപയോഗിച്ചിരിക്കാമെന്നാണ്‌ എസ മറുപടി നല്‍കിയത്‌.

ദിലീപിന്റെ ഫോണില്‍നിന്നു നീക്കിയ ചില വിവരങ്ങള്‍ സായ്‌ ശങ്കര്‍ സ്വന്തം സിസ്‌റ്റത്തിലേക്കു കോപ്പി ചെയ്‌തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഹാക്കറിന്റെ വീട്ടില്‍നിന്നു കഴിഞ്ഞ ദിവസം ഫോണുകള്‍, ഐപാഡ്‌ എന്നിവ കസ്‌റ്റഡിയിലടുത്ത്‌ പരിശോധനയ്‌ക്കു നല്‍കിയിട്ടുണ്ട്‌.
പരിശോധനാഫലം ലഭിക്കുമ്പോള്‍ ഇക്കാര്യം വ്യക്‌തമാകുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സായ്‌ ശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും കൊവിഡ്‌ ലക്ഷണമുണ്ടെന്നു പറഞ്ഞ്‌ ഇതുവരെ ഹാജരായിട്ടില്ല. 10 ദിവസത്തേക്കു ഹാജരാകാന്‍ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്‌.