പുകവലിച്ച് ക്യാന്‍സര്‍ രോഗിയായി എന്നു മനസ്സിലായ നിമിഷം പുകവലിക്കാന്‍ ശീലിപ്പിച്ച സുഹൃത്തിനോട് പ്രതികാരം ചെയ്ത് 25കാരന്‍. മുസ്തകീ അഹമ്മദ് എന്ന യുവാവാണ് സുഹൃത്തിനെ വെടിവെച്ചു കൊന്നത്. പുകവലിയെ തുടര്‍ന്ന് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചു. ഇതോടെ പുകവലി ശീലമാക്കാന്‍ കാരണമായ സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുസതകീം പറഞ്ഞു. മ്യാന്‍മാര്‍ സ്വദേശിയായ ഇനായത്ത്(25) ആണ് കൊല്ലപ്പെട്ടത്.
ദില്ലിയിലെ ഒരു ഭക്ഷണശാലയില്‍ പാചകക്കാരായിരുന്നു ഇരുവരും. മുസ്തകീമിന്‍റെ സഹോദരി ഭര്‍ത്താവിന്റെ സ്ഥാപനമായിരുന്നു ഇത്. ഇവിടെ വെച്ച് ഇരുവരും ഒന്നിച്ച് പുകവലിക്കാനും കഞ്ചാവ് ഉപയോഗിക്കാനും തുടങ്ങി. ഇത് ഇനായത്തിന്റെ സ്വാധീനം കൊണ്ടാണെന്നാണ് മുസ്തകീമിന്‍റെ മൊഴി. അസ്വസ്ഥതയെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് അമിത പുകവലി മൂലം കാന്‍സര്‍ ബാധിച്ചതായി അറിഞ്ഞത്.
സ്വദേശമായ ഉത്തര്‍പ്രദേശിലേയ്ക്ക് മടങ്ങിയ ഇയാള്‍ അവിടെ നിന്ന് തോക്കും വെടിയുണ്ടകളും സംഘടിപ്പിച്ചു. തിരികെ വന്ന് കൈതോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇനായത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല