തൃശൂര്‍: പോലീസ് മര്‍ദ്ദനത്തേത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന് നീതി ലഭിച്ചില്ലെന്ന് ദളി്ത് സംഘടനകള്‍. തിരുവോണ ദിനത്തില്‍ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് ഇവര്‍. വിനായകനും കുടുംബത്തിനും നീതി ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പട്ടിണി സമരം നടത്തുമെന്ന് സംഘടനകള്‍ അറിയിച്ചു. ദളിത് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകനെ ജൂലൈ 17നാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 18ന് വിനായകനെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കടുത്ത മര്‍ദ്ദനമാണ് പോലീസ് സ്‌റ്റേഷനില്‍ വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്തായ ശരത് പറഞ്ഞിരുന്നു. ശരത്തിനെയും വിനായകനൊപ്പം കസ്റ്റഡിയില്‍ എടുത്തിരുന്നു.

മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. മുടി നീട്ടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതായി സ്ഥാപിക്കാന്‍ തെളിവായി പൊലീസ് ചൂണ്ടിക്കാട്ടിയത്. വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് ശരത് പറയുന്നത്. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചെന്നും ശരത്ത് പറഞ്ഞിരുന്നു. ഇത് ശരി വെയ്ക്കുന്നതായിരുന്നു വിനായകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.