ഡെന്‍മാര്‍ക്ക്: രണ്ടാംലോകമഹായുദ്ധത്തിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധി നേരിടാന്‍ പല സര്‍ക്കാരുകളും പല മാര്‍ഗങ്ങളും ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണ്. അഭയാര്‍ത്ഥികളെ നേരിടാനായി ഡെന്‍മാര്‍ക്ക് വളരെ വിചിത്രമായ ഒരു നിയമമാണ് നിര്‍മിച്ചത്. ഇതനുസരിച്ച് അഭയാര്‍ത്ഥികളുടെ പക്കലുളള സമ്പാദ്യങ്ങള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് അധികാരം ലഭിക്കും. ജര്‍മനിയും സ്വിറ്റ്‌സര്‍ലാന്‍ഡും സമാന നിയമങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നതായാണ് വാര്‍ത്ത. ബാള്‍ക്കന്‍ അതിര്‍ത്തി അടയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. ബാള്‍ക്കന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നതോടെ ഗ്രീസില്‍ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അടിയും.
പുതിയ ഡാനിഷ് നിയമപ്രകാരം പൊലീസിന് അഭയാര്‍ത്ഥികളുടെ പക്കല്‍ എന്തെങ്കിലും അമൂല്യമായ വസ്തുക്കള്‍ ഉണ്ടോയെന്ന കാര്യം പരിശോധിക്കാവുന്നതാണ്. ആയിരം പൗണ്ടില്‍ കൂടുതല്‍ മൂല്യമുളള ഇത്തരം വസ്തുക്കള്‍ പൊലീസിന് കണ്ടുകെട്ടാം. അഭയാര്‍ത്ഥികള്‍ക്ക് വൈകാരിക ബന്ധമുള്ള വസ്തുക്കളൊഴികെയുള്ളതാണ് പിടിച്ചെടുക്കുന്നത്. അഭയാര്‍ത്ഥികളായെത്തുന്നവരുടെ ചെലവുകള്‍ നേരിടാനായാണ് അവരുടെ പക്കലുളള സമ്പാദ്യങ്ങള്‍ എടുക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികള്‍ പോകുന്നത് തടയാന്‍ കഴിയാത്ത ഗ്രീസിന്റെ ദൗര്‍ബല്യത്തെ ചെക്ക്, സ്ലോവാക്യന്‍ പ്രധാനമന്ത്രിമാര്‍ അപലപിച്ചു. ഗ്രീസില്‍ നിന്നുളള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയാനായി ഇരുരാജ്യങ്ങളിലേക്കുമുളള ഇടനാഴികളില്‍ കൂടുതല്‍ അതിര്‍ത്തി രക്ഷാ സേനയെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വീസ ആവശ്യമില്ലെന്ന് പറയുന്ന ഷെങ്കന്‍ കരാര്‍ റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്ന യൂറോപ്യന്‍ ആഭ്യന്തര മന്ത്രിമാരുടെ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. നമുക്ക് ഫലപ്രദമായ ഒരു അതിര്‍ത്തി സംരക്ഷണം ആവശ്യമാണെന്ന് സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ പറഞ്ഞു. ഗ്രീസ് ഷെങ്കന്‍ മേഖലയില്‍ പെടുന്ന രാജ്യമാണോയെന്ന് പരിഗണിക്കേണ്ട ആവശ്യം ഇവിടെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഇത്തരം നടപടികള്‍ യൂറോപ്പിനെ ഒരു വിഭജനത്തിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് ഗ്രീസിന്റെ അഭിപ്രായം. എല്ലാ രാജ്യങ്ങളും വേലി കെട്ടുകയാണെങ്കില്‍ തങ്ങള്‍ ഒരു ശീതയുദ്ധത്തിലേക്കോ ഇരുമ്പ് മറകാലത്തേക്കോ പോകുമെന്നും ഗ്രിസ് വിദേശകാര്യമന്ത്രി നികോസ് സ്‌കഡാകിസ് പറഞ്ഞു. ഗ്രീസിലേക്ക് വരുന്ന അഭയാര്‍ത്ഥികളെ തടയാന്‍ വെടിവയ്ക്കുക എന്ന ഒറ്റ മാര്‍ഗമേയുളളൂവെന്നും അത് ചെയ്യാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദഹം വ്യക്തമാക്കി.

തങ്ങളെ ഒരു മാനുഷിക പ്രതിസന്ധിയിലേക്ക് എല്ലാവരും കൂടി തളളി വിടുകയാണെങ്കില്‍ അവിടെ വച്ച് കാണാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. തുടര്‍ച്ചയായ ആറാം വര്‍ഷവും രാജ്യം കനത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. തൊഴിലില്ലായ്മ ഇരുപത്തഞ്ച് ശതമാനം വര്‍ദ്ധിച്ചു. എങ്കിലും ആയിരങ്ങളെ കടലില്‍ മുങ്ങിമരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. കഷ്ടപ്പെട്ടെങ്കിലും തങ്ങള്‍ ഈ പ്രശ്‌നം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.