ലെഖ്‌നൗ: പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വസതികരികില്‍ നിന്ന്. അഞ്ച് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് തിങ്കളാഴ്ച പുലര്‍ച്ചയാണ്. ഫെബ്രുവരി 10 സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥിനി വീട്ടിലേക്ക് മടങ്ങി വന്നില്ല. മാതാപിതാക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് ഡിജിപിക്ക് കീഴില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായിരിക്കുന്നത്. മൃതശരീരം ലഭിക്കുമ്പോള്‍ പെണ്‍കുട്ടി നഗ്നയായിരുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പീഡനത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത് ദീപു എന്ന യുവാവായിരുന്നു. പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ ഭാര്യയ്ക്ക് നല്‍കി. ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടു എന്നായിരുന്നു ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ സംഭവ സ്ഥലത്തെത്തി പോലീസ് നോക്കിയപ്പോള്‍ മൃതദേഹം കണ്ടില്ല. പിന്നീട് ഡോഗ് സ്‌കോടിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.