മലപ്പുറം ആനക്കയം പാലത്തില്‍ നിന്ന് പിതൃസഹോദരന്‍ കടലുണ്ടിപ്പുഴയില്‍ എറിഞ്ഞ മുഹമ്മദ് ഷഹീന്റെ (9) മൃതദേഹം കണ്ടെത്തി. മലപ്പുറം കൂട്ടിലങ്ങാടി പാലത്തില്‍നിന്ന് ഒരു കിലോമീറ്ററകലെ കടലുണ്ടിപ്പുഴയുടെ പടിഞ്ഞാറ്മണ്ണ പാറക്കടവ് നെച്ചിക്കുറ്റി കടവിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ പുഴയില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് 6.30ഓടെ മൃതദേഹം കണ്ടത്. കടവിന്റെ സമീപവാസികളാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്.

കഴിഞ്ഞ ആറുദിവസമായി പൊലീസും നാട്ടുകാരും മൃതദേഹത്തിനായിതെരച്ചില്‍ നടത്തുകയായിരുന്നു. ഷഹീനെ പിതൃസഹോദരന്‍ മുഹമ്മദ് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുഴയിലെറിഞ്ഞു കൊല്ലുകയായിരുന്നു. എടയാറ്റൂര്‍ ഡിഎന്‍എംഎ യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഷഹീന്‍.

കഴിഞ്ഞ 13ന് രാത്രി പത്തോടെയാണ് പിതൃസഹോദരന്‍ ആനക്കയം പുള്ളിലങ്ങാടി മുഹമ്മദ് ആനക്കയം പാലത്തില്‍ നിന്ന് കുട്ടിയെ പുഴയിലെറിഞ്ഞത് . കുട്ടിയെ കാണാതായി 12 ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ 24നാണ് പ്രതി പിടിയിലായത്.