മരിച്ചെന്ന് കരുതിയ ആളുകള്‍ ‘ജീവിച്ചു’ വന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെ മരിച്ചെന്ന് കരുതി സംസ്‌കരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ യുവതിയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ഒരു സംഭവമാണ് പെറുവിലുണ്ടായിരിക്കുന്നത്. സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്നതിനിടെ ശവപ്പെട്ടിയില്‍ നിന്നും കൊട്ടുന്ന ശബ്ദം കേട്ട ബന്ധുക്കള്‍ പെട്ടി തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ യുവതിയെ ജീവനോടെ കണ്ടെത്തുകയായിരുന്നു.

റോസ ഇസബെല്‍ സെസ്‌പെഡസ് എന്ന യുവതിയാണ് സംസ്‌കാരത്തിനായി കൊണ്ടുപോകുന്നതിനിടെ ശവപ്പെട്ടിയ്ക്കുള്ളില്‍ നിന്നും തട്ടിയത്. സംഭവത്തെ കുറിച്ച് സെമിത്തേരി നടത്തിപ്പുകാരനായ ജുവാന്‍ സെഗുണ്ടോ പറയുന്നതിങ്ങനെ : “സംസ്‌കാരത്തിനെടുക്കുന്നതിനിടെയാണ് പെട്ടിയില്‍ തട്ടുന്ന ശബ്ദം കേട്ടത്. തുറന്നു നോക്കിയപ്പോള്‍ റോസ അതില്‍ കണ്ണ് തുറന്നിരിക്കുകയായിരുന്നു, അവള്‍ ആകെ വിയര്‍ത്തിരുന്നു. ഞാന്‍ വേഗം ഓഫീസിലെത്തി പോലീസിനെ വിളിച്ചു”.

ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ബന്ധുക്കള്‍ ഉടന്‍ റോസയെ ആശുപത്രിയിലെത്തിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ആശുപത്രിയില്‍ വെച്ച് റോസ മരണത്തിന് കീഴടങ്ങി. വാഹനാപകടത്തെത്തുടര്‍ന്നാണ് റോസയ്ക്ക് പരിക്ക് പറ്റുന്നത്. കോമയിലായതോടെ മരിച്ചെന്ന് കരുതി ആശുപത്രി അധികൃതര്‍ വിധിയെഴുതുകയായിരുന്നു. തുടര്‍ന്നാണ് സംസ്‌കാരത്തിന് കുടുംബം തയ്യാറെടുക്കുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവായതിനാല്‍ ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.