നാട്ടിലെ കടം തീര്‍ക്കാന്‍ കഷ്ടപ്പെട്ട് ഗള്‍ഫിലെ വമ്പന്‍ വ്യവസായികളുടെ പട്ടികയില്‍ ഇടംനേടി കോടീശ്വരനായി തീര്‍ന്ന വ്യക്തിയാണ് ബിആര്‍ ഷെട്ടി. വലിയ കടബാധ്യതകളില്‍പ്പെട്ട് ബിആര്‍ ഷെട്ടിയുടെ തകര്‍ച്ച ഇപ്പോള്‍ പ്രവാസലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

രണ്ടാമൂഴം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബിആര്‍ ഷെട്ടി എന്ന പേര് മലയാളികള്‍ കേട്ട് പരിചയിക്കുന്നത്. ആയിരം കോടിയുടെ സിനിമാ പദ്ധതി വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് രണ്ടാമൂഴം ഉപേക്ഷിക്കുകയും തുടര്‍ന്ന്‌ മഹാഭാരതം സിനിമ ചെയ്യുമെന്നും ബിആര്‍ ഷെട്ടി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

ഇതിന് പിന്നാലെ ഇപ്പോള്‍ വാര്‍ത്തകളില്‍ എല്ലാം നിറയുന്നത് മൂക്കറ്റം കടംകേറി തകര്‍ന്ന ബിആര്‍ ഷെട്ടിയെക്കുറിച്ചാണ്. ഗള്‍ഫില്‍ എത്തി എന്‍എംസിയും യുഎഇ എക്സ്ചേഞ്ചും അടങ്ങുന്ന വലിയ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ഷെട്ടിയുടെ തകര്‍ച്ച പ്രവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

മഡി വാട്ടേഴ്സ് എന്ന അമേരിക്കന്‍ മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനമാണ് ഷെട്ടിയുടെ സ്ഥാപനത്തിന് എതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ചത്.തുടര്‍ന്ന് എന്‍എംസിയുടെ സ്റ്റോക്ക് വില ഇടിഞ്ഞ് തകര്‍ന്നു. 450 കോടി ഡോളറിന്റെ കടം കമ്പനി ഒളിച്ച് വെച്ചതായുളള വിവരം പുറത്ത് വന്നു.

ഇതിന് പിന്നാലെ എന്‍എംസിയുടെ ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്സിക്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഷെട്ടി രാജി വെച്ചു. വിവിധ ബാങ്കുകളിലായി 6.6 ബില്യണ്‍ ഡോളറാണ് (അന്‍പതിനായിരം കോടി രൂപ) എന്‍എംസിയുടെ കടബാധ്യത.

കൂടാതെ അബുദാബിയില്‍ സാമ്പത്തിക തട്ടിപ്പിനടക്കം ഷെട്ടിക്ക് വിചാരണ നേരിടേണ്ട അവസ്ഥ വന്നിരിക്കുകയാണ് ഇപ്പോള്‍. അതിനിടെ യുഎഇ സെന്‍ട്രല്‍ ബാങ്ക് ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുഴുവന്‍ അക്കൗണ്ടുകളും പരിശോധിക്കാനും യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ തന്റെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് സ്വാകാര്യ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ അത് സര്‍ക്കാരിനെ അറിയിക്കുമെന്ന് ബിആര്‍ ഷെട്ടി പറഞ്ഞു. അന്‍പതിനായിരം കോടി വായ്പത്തട്ടിപ്പ് നടത്തി ഷെട്ടി ഇന്ത്യയിലേക്ക് മുങ്ങി എന്ന ആരോപണത്തിന് പിന്നാലെയാണ് ഷെട്ടി ഇക്കാര്യം.

അന്‍പതിനായിരം കോടിയുടെ വായ്പ്പാത്തട്ടിപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലുതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. സഹോദരന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയിലെത്തിയ ഷെട്ടി ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ താന്‍ തിരിച്ച് അബുദാബിയില്‍ എത്തുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും പറഞ്ഞു