ജെഎന്‍യു സന്ദര്‍ശനം നടത്തിയ ദീപികയ്‌ക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിന്തുണയുമായി ശശി തരൂര്‍ എം.പി.

ഛപാക് സിനിമ കാണാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യുമെന്ന വാഗ്ദാനവുമായാണ് ശശി തരൂര്‍ രംഗത്തെത്തിയത്. ജെഎന്‍യുവില്‍ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപിക പദുക്കോണിന് പിന്തുണ അറിയിക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ലെന്നും ദീപികയ്ക്ക് പിന്തുണ അറിയിക്കുന്നതിനായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ ധൈര്യത്തോടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലകൊണ്ടതിനാല്‍ സിനിമ കാണരുതെന്ന് ആരോടും ആവശ്യപ്പെടില്ലെന്നും ഇപ്പോള്‍ ദീപികയ്‌ക്കൊപ്പം നമ്മള്‍ നില്‍ക്കേണ്ട സമയമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി ബിജെപി നേതാക്കളാണ് ദീപിക പദുക്കോണിന്റെ ഛപാക് സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി രംഗത്ത് വന്നത്. ജെഎന്‍യുവില്‍ മുഖം മൂടി ധാരികളായവരുടെ അതിക്രൂര മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ ദീപിക എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ദര്യാഗഞ്ച് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കായി സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. 2 മണിക്കുള്ള പ്രദര്‍ശനത്തിനായി 920 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും ചത്തീസ് ഗണ്ഡിലും സിനിമയ്ക്ക് നികുതിയിളവും
നല്‍കിയിട്ടുണ്ട്.