ഫിന്‍ലന്‍ഡിനെതിരെ ഇന്നലെ നടന്ന യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്തു കുഴഞ്ഞു വീണ മധ്യനിരതാരം ക്രിസ്റ്റ്യന്‍ എറിക്സണിന്റെ ആരോഗ്യസ്ഥിയില്‍ മികച്ച പുരോഗതി. എറിക്‌സണ്‍ ടീമിലെ സഹതാരങ്ങളുമായി സംസാരിച്ചുവെന്ന് ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഡയറക്ടര്‍ പീറ്റര്‍ മോളേര്‍ സ്ഥിരീകരിച്ചു.

‘മൈതാനത്തു കുഴഞ്ഞുവീണ അദ്ദേഹത്തിന് ഫീല്‍ഡില്‍ വെച്ചു തന്നെ ശുശ്രൂഷ നല്‍കിയിരുന്നു. ഭാഗ്യവശാല്‍ സ്റ്റേഡിയം വിടുമ്പോള്‍ തന്നെ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. ഞങ്ങള്‍ താരവുമായി ബന്ധപ്പെടുന്നുണ്ട്. മറ്റു കളിക്കാര്‍ അദ്ദേഹത്തോട് സംസാരിച്ചുവെന്ന സന്തോഷവാര്‍ത്തയുമുണ്ട്. സുഖം പ്രാപിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിനു വേണ്ടിയാണ് അവര്‍ മത്സരം കളിക്കുന്നത്’ മോളര്‍ പറഞ്ഞു.

അതേസമയം എറിക്സനു കോവിഡ് വൈറസ് മൂലമോ വാക്സിനേഷന്‍ കാരണമോ അല്ല ഇത് സംഭവിച്ചതെന്ന് ഇറ്റാലിയന്‍ ക്ലബിന്റെ ഡയറക്ടറായ മറോട്ടയും വ്യക്തമാക്കി. താരത്തിന് കോവിഡ് ഇല്ലെന്നും ഇതുവരെയും വാക്സിനേഷന്‍ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കുന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ് ഇരുപത്തൊന്‍പതുകാരനായ എറിക്‌സണ്‍. പാര്‍കെന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 9.30ന് ആരംഭിച്ച കളിയുടെ ആദ്യ പകുതി അവസാനിക്കാന്‍ 3 മിനിറ്റ് ശേഷിക്കെയാണ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. ഡാനിഷ് താരം തോമസ് ഡെലനി പന്ത് ത്രോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് എറിക്‌സണ്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കുതിച്ചെത്തിയ വൈദ്യസംഘം കൃത്രിമ ശ്വാസോച്ഛ്വാസം ഉള്‍പ്പെടെയുള്ള പ്രഥമശുശ്രൂഷ നല്‍കിയശേഷം താരത്തെ പുറത്തേയ്ക്ക് കൊണ്ടുപോയി.