തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ദീർഘകാല രാഷ്ട്രീയ കൂട്ടുകെട്ടിൽ വിള്ളൽ വീണതായി സൂചന. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്ന് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ നടൻ വിജയ്യുടെ ടിവികെയെ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണച്ചതോടെയാണ് ഇരുകക്ഷികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. കോൺഗ്രസിന്റെ നിലപാടിനെതിരെ ഡിഎംകെ നേതാക്കൾ പരസ്യ വിമർശനവുമായി രംഗത്തെത്തുകയും ഇത് ‘വഞ്ചന’യാണെന്ന് ആരോപിക്കുകയും ചെയ്തു.
പാർലമെന്റിലും ഈ അകൽച്ചയുടെ പ്രതിഫലനം പ്രകടമായി. കോൺഗ്രസുമായുള്ള രാഷ്ട്രീയ സാഹചര്യം മാറിയതായി ചൂണ്ടിക്കാട്ടി ഡിഎംകെ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി ലോക്സഭാ സ്പീക്കർക്ക് കത്തെഴുതിയത് ശ്രദ്ധേയമായി. അതേസമയം, പശ്ചിമ ബംഗാളിൽ ടിഎംസിയും ആം ആദ്മി പാർട്ടിയും നേരത്തെ തന്നെ സഖ്യത്തിൽനിന്ന് അകലം പാലിക്കുന്ന സാഹചര്യത്തിൽ ഡിഎംകെയുടെ തീരുമാനം പ്രതിപക്ഷ ഐക്യത്തിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപിക്കെതിരായ സംയുക്ത തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി നടക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ നിരവധി പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളും തിരഞ്ഞെടുപ്പ് തിരിച്ചടികളും സഖ്യത്തിനുള്ളിലെ ആശങ്കകൾ വർധിപ്പിക്കുന്നതിനിടെ പ്രതിപക്ഷ ഏകോപനം ശക്തിപ്പെടുത്താനുള്ള ശ്രമമായാണ് ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.











Leave a Reply