കോട്ടയം: കോവിഡ് പ്രാരംഭകാലത്തെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും ഇപ്പോൾ കൗതുകമായി മാറിയെങ്കിലും മടങ്ങിവരുകയാണ്. കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി തടയാൻ ഇവരണ്ടും കൂടിയേതീരൂ എന്ന കാഴ്ചപ്പാടിലാണ് ആരോഗ്യവകുപ്പ് നടപടി കർശനമാക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണാതീതമായി ആൾക്കൂട്ടങ്ങളുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കൂടുതൽ കർശന നടപടി വേണ്ടിവരും എന്ന കണക്കുകൂട്ടലിലാണിത്. ആദ്യഘട്ടത്തിൽ സ്വീകരിച്ചതുപോലെ കൃത്യതയോടെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും തയ്യാറാക്കാനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.

കോവിഡ്-19ന്റെ രണ്ടാംവരവ് ആദ്യഘട്ടത്തേക്കാൾ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ രോഗനിയന്ത്രണ പ്രവർത്തനങ്ങളായ സ്രവ പരിശോധന, യാത്രകൾക്ക് ശേഷമുള്ള സ്വയം നിരീക്ഷണം, എസ്.എം.എസ്. പാലിക്കൽ(സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ, സാനിറ്റൈസിങ്), സമ്പർക്കപട്ടിക വെളിപ്പെടുത്തൽ എന്നിവയോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ജനസംഖ്യയിൽ ഗണ്യമായ വിഭാഗത്തിൽ ഉൾപ്പെട്ട മുതിർന്ന പൗരന്മാരും ജീവിതശൈലി രോഗമുള്ളവരും അനാവശ്യമായ യാത്രകൾ, കൂടിച്ചേരലുകൾ തുടങ്ങിയവ ഒഴിവാക്കി രോഗവ്യാപനം തടയാൻ സ്വയംനിയന്ത്രണങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

പുതിയ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പർക്ക പട്ടികയിലുള്ള മുഴുവൻപേരെയും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

എല്ലാ ജില്ലയിലും സഞ്ചരിക്കുന്ന ആർ.ടി.പി.സി.ആർ. ലാബിന്റെ സേവനം പ്രയോജനപ്പെടുത്തി പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. ഒരു മൊബൈൽ ലാബിന് പരമാവധി അഞ്ച് സംഘങ്ങളായി വിവിധ സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടത്താനും പ്രതിദിനം ശരാശരി രണ്ടായിരം സാമ്പിളുകളുടെ ഫലം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധനാ സ്ഥലങ്ങൾ മുൻകൂർ അറിയിച്ച് പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കും.

60 വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും 45-നും 59-നും ഇടയിൽ പ്രായമുള്ള മാരകരോഗമുള്ളവരും ജീവിതശൈലീരോഗമുള്ളവരുമായ ആളുകൾക്കും കോവിഡ് പ്രതിരോധ കുത്തിവെയ്പ് സമയബന്ധിതമായി നൽകുന്നതിനൊപ്പം ഇവകൂടി ക്രമീകരിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടിവരും.

പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോവിഡ്-19 വ്യാപനം തടയുന്നതിനായി എസ്.എം.എസ്.(സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ, സാനിറ്റൈസിങ്) കാമ്പയിൻ ശക്തമാക്കും. ഇതിനായി പൊതുസ്ഥലങ്ങളിലും കടകളിലും പൊതുയോഗ വേദികളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തണം. പുതിയ പൊതുജനാരോഗ്യ നിയമ ഓർഡിനൻസ് പ്രകാരം പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ കർശനമാക്കാൻ മെഡിക്കൽ ഓഫീസർമാരെയും ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.