രാജ്യത്തിന് തന്നെ മാതൃകയായിരുന്ന കേരളമോഡല്‍ ആരോഗ്യരംഗം ഇന്ന് മാരക രോഗങ്ങളുടെ പിടിയിലാണ്. സര്‍വ പ്രതിരോധങ്ങളേയും തകര്‍ത്ത് എലിപ്പനി ഈ വര്‍ഷം നൂറ്റി ഇരുപത്തിയെട്ട് ജീവന്‍ കവര്‍ന്നു. ഡെങ്കിപ്പനി മുപ്പത്തിയഞ്ച് ജീവനെടുത്തു. വരും ദിവസങ്ങളില്‍ ഡങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍.സരിത  പറഞ്ഞു. മാലിന്യനീക്കം ഫലപ്രദമല്ലാത്തതും കുടിവെള്ള സ്രോതസുകള്‍ മലിനമായതും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.

പകര്‍ച്ചപ്പനികളുടേയും ജലജന്യരോഗങ്ങളുടേയും പിടിയിലമര്‍ന്നിരിക്കുന്നു സംസ്ഥാനം. ഈ വര്‍ഷം എലിപ്പനി മരണം സ്ഥിരീകരിച്ചത് 42 പേരുടെ. രോഗലക്ഷങ്ങളോട മരിച്ചത് 86 പേരും. നാലു ദിവത്തിനിടെ 258 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 422 പേര്‍ ലക്ഷണങ്ങളോടെ ചികില്‍സയിലാണ്. ഇന്നലെ ഒററദിവസം 115 പേര്‍ക്ക് എലിപ്പനി കണ്ടെത്തി. അടുത്ത ഭീഷണി ഡെങ്കിപ്പനിയാണ്. നാലുദിവസത്തിനിടെ 147 പേര്‍ ഡങ്കിലക്ഷണങ്ങളോടെ ആശുപത്രികളിലെത്തി.

ഇരുപതു പേരുടെ ജീവന്‍ നഷ്ടമായ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ തുടരുന്നു. മലയോരമേഖലയില്‍ ഭൂരിഭാഗം സ്ഥലത്തും പ്രതിരോധ മരുന്ന് വിതരണം ചെയ്യാനുള്ള നടപടിയെടുത്തില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജോലിക്കാരും ക്ഷീരകര്‍ഷകരും ഏറെയുള്ള കോളനികളില്‍ പനിയുടെ മരുന്ന് പോലും കിട്ടിയിട്ടില്ലെന്നാണ് പരാതി. മരുന്നിന് കാര്യമായ ക്ഷാമം നേരിടുന്നതിനാല്‍ വിതരണം ശ്രദ്ധയോടെ മതിയെന്നാണ് ഡി.എം.ഒയുടെ നിര്‍ദേശം.

നാലുദിവത്തിനിടെ നൂറ്റി പതിനൊന്ന് പേര്‍ മഞ്ഞപ്പിത്ത ബാധിതരായി. വളരെ നിസാരമെന്നു കരുതുന്ന വയറിളക്കം ബാധിച്ച് ഈ വര്‍ഷം മരിച്ചത് പതിനൊന്ന് പേര്‍. വയറിളക്കരോഗങ്ങള്‍ക്ക് എട്ടുമാസത്തിനിടെ ചികില്‍സ തേടിയത് അഞ്ചുലക്ഷം പേരും. ചിക്കുന്‍ഗുനിയ, ചെളളുപനി, കോളറ ബാധിതരുടെ എണ്ണവും നിസാരമല്ല. സര്‍ക്കാര്‍ ആശുപത്രികളിലെത്തിയവര്‍ മാത്രമാണ് ഇത്രയധികം.