മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. കുട്ടിക്കാലത്തെ തമാശകളും അനുഭവങ്ങളുമെല്ലാം ഒരു മടിയും കൂടാതെ തുറന്നു പറഞ്ഞു തന്നെയാണ് ധ്യാൻ ഒരു വിഭാഗം പ്രേക്ഷകരെ കയ്യിലെടുത്തത്. സിനിമകളുടെ പ്രമോഷന്റെ ഭാഗമായി ധ്യാൻ ശ്രീനിവാസൻ നൽകുന്ന ഇന്റർവ്യൂകളിൽ തന്നെയാണ് നടൻ ഇക്കാര്യങ്ങളെല്ലാം തുറന്നു പറയാറുള്ളത്.

ഇനിമുതൽ ഇന്റർവ്യൂ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയാണ് താനെന്നാണ് ധ്യാൻ ഇപ്പോൾ അറിയിക്കുന്നത്. ‘അച്ഛൻ ചികിൽസയൊക്കെ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിട്ടുണ്ട്. ഇനി നല്ല കുട്ടിയായി കുറച്ചു ദിവസം വീട്ടിൽ അടങ്ങിയിരിക്കാമെന്ന് കരുതി’. ധ്യാൻ പറയുന്നു.

ധ്യാൻ തിരക്കഥയെഴുതുന്ന പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ഫേസ്‍ബുക്കിൽ ലൈവ് എത്തിയതിനിടെയാണ് ഇന്റർവ്യൂ നൽകുന്നതിനെ കുറിച്ച് പ്രതികരിച്ചത്.

”ഇന്റര്‍വ്യൂ ഒക്കെ മടുത്തു. നിര്‍ത്താന്‍ പോവാ. സിനിമ പ്രമോട്ട് ചെയ്യാന്‍ വരുമ്പോള്‍ ഓരോ പഴയ കഥകളൊക്കെ പറയുന്നതാ. അപ്പോള്‍ കുറച്ച് പേര്‍ക്ക് ഇന്റര്‍വ്യൂ ഇഷ്ടപ്പെട്ടു എന്ന് പറയും. ഇനി അച്ഛൻ വരുന്നതോടെ നാളെ മുതൽ എനിക്ക് ലോ പ്രൊഫൈൽ ജീവ്തമായിരിക്കും. കുടുംബത്തിൽ പലർക്കും പേടിയുണ്ട്. ഞാൻ ഓരോന്ന് വിളിച്ചു പറഞ്ഞ് നാറ്റിക്കുമോ എന്ന്. ഇത്രേം നാൾ പറഞ്ഞതൊക്കെ അച്ഛനും ചേട്ടനുമായുള്ള കാര്യങ്ങളൊക്കെയാണ്. ഇനി മാമനും മാമിയും പിള്ളേരുമൊക്കെയുണ്ട്. അവർക്കൊക്കെ പേടിയുണ്ട്.ഇപ്പൊ തന്നെ ഞാൻ ഫാമിലി വാട്സപ് ഗ്രൂപ്പിന് പുറത്താണ്. കുറച്ച് ദിവസം കഴിഞ്ഞു ആഡ് ചെയ്തോളും” ധ്യാൻ പറഞ്ഞു.

മീ ടൂ മൂവ്മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പ്രസ്താവനയിലും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. തന്റെ പുതിയ ചിത്രമായ ‘ഉടൽ’ പ്രൊമോഷന്റെ ഭാഗമായി ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിനിടെയാണ് ധ്യാനിന്റെ വിവാദ പരാമർശം. വിവാദമായതോടെ സംഭവത്തിൽ ധ്യാൻ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്,’ എന്നാണ് മീ ടു മൂവ്മെന്റിനെ കുറിച്ചുള്ള ചോദ്യത്തിന് ധ്യാൻ ഉത്തരം നൽകിയത്.