നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി. മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് തന്നെ സിനിമയില്‍ നിന്ന് ഒതുക്കിയെന്നുമാണ് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്.

എറണാകുളം റൂറല്‍ എസ്പി ഫോണില്‍ അനൂപ് ചന്ദ്രനെ വിളിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ മിമിക്രിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ദിലീപ് ഫോണില്‍ വിളിച്ച് രോഷത്തോടെ സംസാരിച്ചെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. സിനിമ ലൊക്കേഷനില്‍ വച്ച് ഭീഷണിപ്പെടുത്തി പിന്നീട് സിനിമ അവസരങ്ങള്‍ പലതും നഷ്ടമായെന്നും അനൂപ് ചന്ദ്രന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നാദിര്‍ഷ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് താരത്തിന് നോട്ടീസ് നല്‍കി. നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നാദിര്‍ഷയെ പോലീസ് ഇടപെട്ട് രാത്രി വൈകി ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായാണ് സൂചന. രാത്രി പത്തരയോടെയാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്.

അറസ്റ്റ് ഭീഷണിയുണ്ടെന്നും കടുത്ത മാനസീക സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരുന്നു. ബുധനാഴ്ചയാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.