അങ്കമാലി വിചാരണ കോടതിയില്‍നിന്ന് ആലുവ സബ് ജയിലിലെത്തിച്ച ദിലീപിന് ഭക്ഷണം ലഭിച്ചില്ലെന്ന് റിപ്പോർട്ടുകൾ. ജയിലില്‍ നാലിനും അഞ്ചിനും ഇടയിലാണ് രാത്രിഭക്ഷണം വിതരണംചെയ്യുന്നത്. ആസമയത്ത് രജിസ്റ്ററില്‍ പേരുള്ളവര്‍ക്കേ ഭക്ഷണം നല്‍കുകയുള്ളൂ. പിന്നീട് ആരുവന്നാലും ഭക്ഷണം നല്‍കുന്ന പതിവ് സബ്ജയിലിലില്ല. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം ശനിയാഴ്ച വൈകീട്ട് 5.35ഓടെയാണ് ദിലീപിനെ ആലുവ സബ്ജയിലില്‍ എത്തിച്ചത്. അതു കൊണ്ട് തന്നെ വൈകിയെത്തിയതിനാൽ ദിലീപിന് ഭക്ഷണം ലഭിച്ചില്ലെന്ന് ന്യൂസ് ചാനൽ  റിപ്പോർട്ട് ചെയ്യുന്നു.

തടവുകാരില്‍ ആരെങ്കിലും ഭക്ഷണം വാങ്ങിയ ശേഷം പങ്കുവെച്ചാൽ മാത്രമാണ് വൈകിയെത്തുന്ന തടവുകാരന് ഭക്ഷണം ലഭിക്കുകയുള്ളൂ. തടവുകാരിലൊരാള്‍ ഇത്തരത്തിൽ ഭക്ഷണം ദിലീപിന് നല്‍കാൻ തയ്യാറായെങ്കിലും ദിലീപ് സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. തടവുകാര്‍ക്ക് ആട്ടിറച്ചി വിളമ്പുന്ന ദിവസമായിരുന്നു ശനിയാഴ്ച.

ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ ദിലീപിന് പോലീസ് ക്ലബ്ബില്‍വെച്ച് ഭക്ഷണം നല്‍കിയിരുന്നു. പുറത്തെ ഹോട്ടലുകളില്‍നിന്ന് വാങ്ങിയാണ് പോലീസ് ഭക്ഷണമെത്തിച്ചിരുന്നത്. തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ മാധ്യമങ്ങളും ആരാധകരും വളയുമെന്ന് അറിയാവുന്നതുകൊണ്ട് പോലീസ് കാവലില്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയായിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. കേസിൽ തൃശ്ശൂർ സ്വദേശികളുടെ രഹസ്യമൊഴി എടുത്തു. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളത് എന്ന് തെളിയിക്കാൻ കഴിയുന്ന മൊഴികളാണ് ഇവർ നൽകിയത് എന്നാണ് സൂചന. കാലടി കോടതിയിൽ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഇതോടെ ദിലീപിന് എതിരെ പൊലീസ് തയ്യറാക്കിയ 19 തെളിവുകൾക്ക് പുറമെയാണ് ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയത്.