നടിയെ അക്രമിച്ച കേസില്‍ ദിലീപിന് ഇന്ന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. അന്ന്  പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കും. അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളുമായാണ് ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതിയിലെത്തിയത്.

മുഖ്യപ്രതി സുനില്‍കുമാറിന്റെ കത്ത് ലഭിച്ചപ്പോള്‍ തന്നെ ഡിജിപിയ്ക്ക് വാട്‌സ് അപ് വഴി കൈമാറിയെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു. ഇരുപത് ദിവസം കഴിഞ്ഞാണ് പരാതി കൈമാറിയതെന്ന അന്വേഷണ സംഘത്തിന്റെ വാദത്തെയാണ് ദിലീപ് ചോദ്യം ചെയ്യുന്നത്.

റിമാന്‍ഡ് തടവുകാരനായി ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സുനില്‍ കുമാറിനെ ജിവിതത്തില്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് ദിലീപ് വാദിക്കുന്നു. കേസിന്റെ മുഖ്യ സൂത്രധാരനാണ് ദിലീപെന്ന അന്വേഷണ സംഘത്തിന്റെ വാദങ്ങളെ അവര്‍ക്കെതിരെ തിരിച്ചാണ് ദിലീപ് നേരിടുന്നത്. സുനില്‍ കുമാറിന്റെ കത്ത് കിട്ടിയ ദിവസം തന്നെ അത് വാട്‌സ് അപ് വഴി ഡിജിപിയ്ക്ക് കൈമാറിയെന്ന് ദിലീപ് പറയുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പരാതിയും നല്‍കി. 20 ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്ന  പ്രോസിക്യൂഷന്റെ വാദത്തെ പ്രതിരോധിക്കുകയാണ് ഇതിലൂടെ ദിലീപ്.