നടന്‍ ദിലീപിന്റെ കൈവശമുള്ള തോക്കിനെക്കുറിച്ചും ഫോണ്‍ നമ്പറുകളെക്കുറിച്ചും ഗുരുതര വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ കൈവശം പത്ത് നമ്പറുകളുണ്ടെന്നും എന്നാല്‍ ഇതൊന്നും സ്വന്തം പേരിലുള്ളത് അല്ലെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ദിലീപിന്റെ കൈയിലുള്ള തോക്ക് വിദേശനിര്‍മിതമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

”അനൂപിന്റെ വീട്ടില്‍ ദിലീപ് താമസിച്ചു കൊണ്ടിരിക്കുമ്പോള്‍ മുകളിലെ ബെഡ് റൂമിലാണ് തോക്ക് കണ്ടത്. ആലുവയിലെ പത്മസരോവരത്തില്‍ അല്ല. ലൈസന്‍സുള്ള തോക്കാണെന്നാണ് ദിലീപ് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റേതാണെന്നും പറഞ്ഞു. വിദേശ തോക്കാണ്. മെയ്ഡ് ഇന്‍ സ്‌പെയിന്‍ ആണെന്ന് തോന്നുന്നു. വിദേശരാജ്യത്തിന്റെ പേരായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ചെറിയ തോക്കാണ്.”

”10 മൊബൈല്‍ നമ്പറുകളാണ് ദിലീപിനുള്ളത്. ഇതില്‍ കാനഡ, മലേഷ്യന്‍ നമ്പുകളുണ്ട്. ഇതില്‍ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആ നമ്പറുകള്‍ റോമിംഗില്‍ കേരളത്തിലും ഉപയോഗിക്കുന്നുണ്ട്. മലേഷ്യന്‍ നമ്പറില്‍ എന്നെ ദിലീപ് വിളിച്ചിട്ടുണ്ട്. അതുകൊണ്ട് നമ്പറുകള്‍ ദിലീപേട്ടന് എന്ന് സേവ് ചെയ്തിട്ടുണ്ട്. പത്തു നമ്പറുകളും പലരുടെയും പേരുകളിലുള്ളതാണ്. ഒരിക്കല്‍ അനൂപ് ദിലീപിനോട് പറയുന്നത് ഒരു ഓഡിയോയില്‍ കേട്ടിട്ടുണ്ട്. സ്വന്തം പേരില്‍ ഇനിയെങ്കിലും ഒരു നമ്പര്‍ എടുക്കാന്‍.”

പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കരയും. ദിലീപ് ജയിലില്‍ കിടന്ന സമയത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ നടനെ രക്ഷിക്കാന്‍ പത്ത് കോടി ആവശ്യപ്പെട്ടു എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. ദിലീപിന്റെ സുഹൃത്തായ ഒരു സംവിധായകനോട് ഫോണ്‍ കോള്‍ മുഖാന്തരമാണ് അയാള്‍ ദിലീപിനെ രക്ഷിക്കാം എന്ന് വാഗ്ദാനം ചെയ്തത്. ഇയാളുടെ ശബ്ദരേഖ ദിലീപിന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍.

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍: ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ഒരു സംവിധായകന് കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍ വന്നിരുന്നു. ആ സംവിധായകന്‍ എന്ന് പറയുന്നത് ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അയാളെ വെച്ച് ഒരു സിനിമ സൂപ്പര്‍ഹിറ്റ് ആക്കുകയും ചെയ്ത സംവിധായകനുമാണ്. ആ സംവിധായകന് വന്ന ഫോണ്‍ കോളില്‍ ‘പത്ത് കോടി രൂപ നിന്റെ ബോസിന്റെ കൈയില്‍ നിന്നും മേടിച്ച് തന്നാല്‍ പ്രോസിക്യൂഷന്റെ കാര്യമൊക്കെ ഞങ്ങള്‍ നോക്കിക്കൊളളാം. നീ ബോസുമായി സംസാരിക്ക്’ എന്നാണ് പറഞ്ഞത്. ഇത് കേട്ട് വിറളി പിടിച്ച സംവിധായകന്‍ ഫോണ്‍ കട്ട് ചെയ്തു.

പിന്നാലെ അയാള്‍ വിളിച്ചിട്ട് ‘പത്ത് ഇല്ലെങ്കില്‍ മൂന്ന് കുറയ്ക്കാം, ഏഴെങ്കിലും മേടിച്ച് തന്നാല്‍ പ്രോസിക്യൂഷന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം. ജാമ്യം ഞങ്ങള്‍ ഉണ്ടാക്കി തരാം’ എന്ന് പറഞ്ഞു. ഈ ഫോണ്‍ കോള്‍ സംവിധായകന്‍ റെക്കോര്‍ഡ് ചെയ്തു. ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ഈ കോളിന്റെ കാര്യം ദിലീപിനെ അറിയിച്ചു. അത് എന്തേ എന്ന് ദിലീപ് ചോദിച്ചപ്പോള്‍ ‘അത് ഞാന്‍ ഡിലീറ്റ് ചെയ്തു’ എന്ന് സംവിധായകന്‍ മറുപടി നല്‍കി. ‘നിന്നോട് ആര് പറഞ്ഞു ഡിലീറ്റ് ചെയ്യാന്‍’ എന്ന് ദിലീപ് ചൂടായി.

പിന്നാലെ ഈ ഫോണ്‍ പെന്റാ മേനകയിലെ സലീഷ് എന്ന ആളുടെ പക്കല്‍ റിട്രീവ് ചെയ്യാന്‍ ഏല്‍പ്പിച്ചു. ഐഫോണിന്റെ സിക്‌സ് എസ് മോഡല്‍ ഫോണ്‍ ആയിരുന്നു. ആ സലീഷ് മരിച്ചു പോയി. ആലുവയില്‍ ഒരു അപകടത്തിലാണ് അദ്ദേഹം മരിച്ചു പോയത്. സലീഷ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് റിട്രീവ് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയാള്‍ ഡോക്ടര്‍ ഫോണ്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് റിട്രീവ് ചെയ്യാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു. അങ്ങനെ 90,000 രൂപ മുടക്കി ഡോക്ടര്‍ ഫോണ്‍ വാങ്ങുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇത് വാങ്ങിയത്. എന്നാല്‍ അത് ഉപയോഗിച്ചും ഇത് റിട്രീവ് ചെയ്യാന്‍ കഴിയുന്നില്ല.

തുടര്‍ന്ന് ദിലീപിന്റെ ഒരു സുഹൃത്തിന്റെ മുഖാന്തരം ഫോണ്‍ അമേരിക്കയില്‍ കൊടുത്തയച്ചു. ഏകദേശം ഒമ്പത് ലക്ഷം രൂപയോളം ചെലവാക്കി ആ ശബ്ദം ദിലീപ് റിട്രീവ് ചെയ്തു. ആ ശബ്ദരേഖ ദിലീപിന്റെ കൈയിലുണ്ട് എന്നാണ് വിശ്വസിനീയമായ ഒരു കേന്ദ്രത്തില്‍ നിന്നും ലഭിച്ച വിവരം. പൊലീസ് കണ്ടുപിടിച്ച ശേഷം ഈ പ്രമുഖനായ രാഷ്ട്രീയ നേതാവ് ആരെന്ന് പറയാം. ഇന്ന് കൊണ്ടുപോയ ഫോണിന്റെ കൂട്ടത്തില്‍ ആ ഫോണും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആ രാഷ്ട്രീയ നേതാവിന്റെ മകന്‍ ആരെന്ന് കേരളം അറിയും.