സിനിമയില്‍ ജനപ്രിയ നായകന്‍ ദിലീപിന് നേരെയുള്ള ഒളിപ്പോരാക്രമണം തുടര്‍ന്ന് കൊണ്ടിരിയ്ക്കുകയാണ്. ദിലീപ് സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ചിലര്‍ മനപൂര്‍വ്വം സിനിമയെ ഡി ഗ്രേഡ് ചെയ്യുന്നു എന്ന് വരെ ആരോപണം ഉണ്ട്. ഇപ്പോഴിതാ ദിലീപിനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രം സംവിധായകന്‍ ഉപേക്ഷിച്ചതായി വാര്‍ത്തകള്‍.

ബാലചന്ദ്ര കുമാര്‍ ദിലീപിന് വേണ്ടി പിക്ക് പോക്കറ്റ് എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴിലും മലയാളത്തിലുമായിട്ടാണ് സിനിമ ഒരുക്കുന്നത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ക്രൈം ത്രില്ലറായിട്ടാണ് പിക്ക് പോക്കറ്റ് എന്ന ചിത്രം ഒരുക്കുന്നത് എന്നായിരുന്നു പുറത്ത് വന്ന് വാര്‍ത്തകള്‍. ഇതിനായി അന്താരാഷ്ട്ര ക്രൈം ഗവേഷകനും കണ്ണഞ്ചിപ്പിയ്ക്കുന്ന വേഗത്തില്‍ പോക്കറ്റടിയ്ക്കുന്നതില്‍ പേരുകേട്ടയാളും, സ്വീഡിഷ് വംശജനുമായ യുഎസ് ബോബ് അര്‍ണോയെ ദിലീപിനെ പരിശീലിപ്പിക്കാന്‍ ഏല്‍പിച്ചിരുന്നു.എന്നാല്‍ പിക്ക് പോക്കറ്റ് ഉപേക്ഷിച്ചു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. കാരണം വ്യക്തമാക്കിയില്ലെങ്കിലും, ദിലീപിന്റെ തിരക്കുകള്‍ കാരണമാണ് സിനിമ ഉപേക്ഷിച്ചത് എന്നാണ് സൂചന.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, ജയസൂര്യയ്‌ക്കൊപ്പമുള്ള ത്രില്ലര്‍ ചിത്രം, പ്രൊഫസര്‍ ഡിങ്കന്‍ എന്നീ സിനിമകളിലാണ് ദിലീപ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ സിനിമകളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ വളരെ വൈകുന്നത് കൊണ്ടാണ് പിക്ക് പോക്കറ്റ് ഉപേക്ഷിക്കുന്നത് എന്നാണ് അനൗദ്യോഗിക വിശദീകരണം. അതേ സമയം ദിലീപിന്റെ കരിയറില്‍ പരാജയം തുടരുകയാണ്. ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസും, സിദ്ദിഖ് സംവിധാനം ചെയ്ത കിങ് ലയറും മാത്രമാണ് സമീപകാലത്ത് ദിലീപിന് കിട്ടിയ വിജയ ചിത്രങ്ങള്‍. പിന്നെയും, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, ജോര്‍ജ്ജേട്ടന്‍സ് പൂരം തുടങ്ങിയവയൊക്കെ വലിയ പരാജയമായി തീര്‍ന്നിരുന്നു.