നടിയെ ആക്രമിച്ച കേസില്‍ തെളിവില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ദിലീപിന് താന്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ഒരു വാരികയിലെ തന്റെ അഭിമുഖത്തില്‍ വന്നത് അര്‍ദ്ധ സത്യങ്ങളാണ്. താന്‍ പറഞ്ഞത് തെറ്റായി വ്യഖ്യാനിക്കുകയായിരുന്നു.

ചോദ്യം ചെയ്ത ദിവസം തെളിവില്ലെന്നാണ് പറഞ്ഞത്. കോടതിയില്‍ കൊടുക്കാനുള്ള തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. തെളിവ് ശേഖരിച്ച ശേഷം വേണമായിരുന്നു ദിലീപിന്റെ ചോദ്യം ചെയ്യല്‍. ദിനേന്ദ്ര കശ്യപ് സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ എന്തുകൊണ്ട് സംഘത്തലവനായ കശ്യപ് ഉണ്ടായില്ലെന്നും  സെന്‍കുമാര്‍ ചോദിച്ചു.  അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്.  സന്ധ്യയെ അഭിനന്ദിച്ച ബെഹ്റയുടെ കത്ത് അവരുടെ ആഭ്യന്തരകാര്യമാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

ദിലീപിനെതിരെ തെളിവില്ലെന്നായിരുന്നു അഭിമുഖത്തില്‍ വന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡിജിപി സെന്‍കുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഡിജിപി ലോക്നാഥ് ബെഹ്റ തള്ളിക്കളഞ്ഞിരുന്നു. എഡിജിപി ബി സന്ധ്യക്ക് നല്‍കിയ കത്തിലാണ് അന്വേഷണം ശരിയായ ദിശയിലാണെന്നും മികച്ച ഏകോപനമുണ്ടെന്നും ബെഹ്റ വ്യക്തമാക്കിയത്. ഐജി ദിനേന്ദ്രകശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി മനസിലാക്കുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ പോരായ്മകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബെഹ്റയുടെ കത്ത്. ഇതിന് പിന്നാലെയാണ് സെന്‍കുമാറിന്റെ പുതിയ പ്രതികരണം.