നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തി പൊലീസ് റിമാന്‍ഡ് ചെയ്ത നടന്‍ ദിലീപിനെതിരെ കൃത്യമായ തെളിവുകളെന്നു സൂചന. തൃശൂരിലെ ക്ലബില്‍ ദിലീപും ക്വട്ടേഷന്‍ സംഘത്തലവന്‍ പള്‍സര്‍ സുനിയും തമ്മില്‍ കണ്ടു മുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതായാണ് സൂചന. ഇത് അടക്കം 19 ഡിജിറ്റല്‍ തെളിവുകളാണ് പൊലീസ് സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ തെളിവുകള്‍ സഹിതം ഹാജരാക്കിയ സാഹചര്യത്തില്‍ ദിലീപിനു തിങ്കളാഴ്ച ജാമ്യം ലഭിക്കില്ലെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദിലീപിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം 19 തെളിവുകളാണ് പൊലീസ് സംഘം ശേഖരിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവ സ്ഥലത്ത് നിന്നു പൊലീസ് ശേഖരിച്ച തെളിവുകള്‍ ദിലീപിനു എതിരാണെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ ചിത്രീകരിച്ച വീഡിയോയില്‍ ദിലീപിന്റെ പേര് പറയുന്നുണ്ടെന്നാണ് സൂചന. പള്‍സറും ഒപ്പമുണ്ടായിരുന്ന ക്വട്ടേഷന്‍ സംഘവും തമ്മില്‍ സംസാരിക്കുന്നതില്‍ നിന്നും ദിലീപിന്റെ പേര് ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നടിയ്‌ക്കെതിരായി ദിലീപിനു പകയുണ്ടായിരുന്നെന്നു തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ശക്തമായ തെളിവ് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിയുടെ ലൊക്കേഷനില്‍ നിന്നു പൊലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവിടെ ദിലീപും പള്‍സര്‍ സുനിയും തനിച്ചു നിന്ന് സംസാരിക്കുന്നവീഡിയോ ദൃശ്യങ്ങള്‍ ഇവിടുത്തെ സിസിടിവിയില്‍ നിന്നും ലഭിച്ചതായാണ് സൂചന