ഹൈദരാബാദ്: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ വെടിവെച്ച ഡോക്ടര്‍ അതേ തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതായി സംശയം. ഒരു സുഹൃത്തിന്റെ ഹൈദരാബാദിലെ ഒരു ഫാം ഹൗസിന് സമീപം വെടിയേറ്റ് മരിച്ച നിലയില്‍ ശശികുമാര്‍ എന്ന ഡോക്ടറെയാണ് കണ്ടെത്തിയത്.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലഹത്തില്‍ 51 കാരനായ ഡോക്ടര്‍ കഴിഞ്ഞ ദിവസം ഉദയ്കുമാര്‍ എന്ന സഹപ്രവര്‍ത്തകന് നേരെ വെടിവെച്ചിരുന്നു. സുഹൃത്തുക്കളായ ഇവരും ഡോക്ടറും മറ്റൊരു സുഹൃത്തായ സായ് കുമാറും ചേര്‍ന്ന് ഹൈദരാബാദില്‍ ഒരു സ്വകാര്യ ആശുപത്രി നടത്തി വരികയായിരുന്നു.

കഴിഞ്ഞ ദിവസം ആശുപത്രിയുടെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു റസ്‌റ്റോറന്റില്‍ മൂന്ന് ഡോക്ടര്‍മാരും ചേര്‍ന്ന് ഒരു ലഞ്ച് പദ്ധതിയിട്ടിരുന്നു. ചര്‍ച്ച വാദപ്രതിവാദവും തര്‍ക്കവുമായി മാറി. ഇതിനിടയില്‍ ഹോട്ടലില്‍ ആള് കൂടിയതോടെ മൂവരും ഒരു വാഹനത്തില്‍ അവിടം വിട്ടു. തര്‍ക്കം കാറിനുള്ളിലും തുടര്‍ന്നതോടെ ശശികുമാര്‍ തന്റെ തോക്ക് പുറത്തെടുത്ത് ഉദയ് യെ വെടിവെച്ചു. വെടിയേറ്റ് ഉദയ്കുമാറിന്റെ ചെവിക്ക് പരിക്കേല്‍ക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതിന് ശേഷമാണ് ശശികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.