ന്യൂഡല്‍ഹി: സിസേറിയന്‍ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം. പരസ്പരം പേരുകള്‍ വിളിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ഇവരുടെ വാഗ്വാദം. അനസ്‌തേഷ്യക്കു വിധേയയായി കിടക്കുന്ന രോഗിയെ ശ്രദ്ധിക്കാതെയായിരുന്നു ഇവര്‍ വഴക്കടിച്ചത്. വഴക്കടിച്ച ഡോക്ടര്‍മാരിലൊരാള്‍ പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞ് മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആരോ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പടരുകയാണ്.

രാജസ്ഥാനിലെ ജോധ്പൂരില്‍ ഉമൈദ് ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതിനാലാണ് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ശസ്ത്രക്രിയ ചെയ്യാനെത്തിയ ഡോക്ടര്‍മാരായ അശോക് നൈന്‍വാള്‍, എം.എല്‍ തക് എന്നിവരാണ് ഓപ്പറേഷനു മുമ്പായി കലഹിച്ചത്. ഓപ്പറേഷനു മുമ്പായി രോഗി ഭക്ഷണം കഴിച്ചിരുന്നോ അനസ്‌തെറ്റിസ്റ്റ് ആയ ഡോ.തക് എന്ന് ചോദിച്ചതു മുതലാണ് തര്‍ക്കം ആരംഭിച്ചത്.

ജൂനിയറായ ഡോക്ടറെ ഉപയോഗിച്ചായിരുന്നു തക് പ്രാഥമിക പരിശോധനകള്‍ നടത്തിയതെന്നും വിവരമുണ്ട്. ഒബ്‌സ്‌റ്റെട്രീഷ്യനായ ഡോ. നൈന്‍വാള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. നിങ്ങള്‍ നിങ്ങളുടെ പരിധിയില്‍ നിന്നാല്‍ മതിയെന്നായിരുന്നു നൈന്‍വാള്‍ മറുപടിയായി പറഞ്ഞത്. ഇരുവരും ഒച്ചയുയര്‍ത്തിയപ്പോള്‍ മറ്റൊരു ഡോക്ടറും നഴസും ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇരു ഡോക്ടര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തു.