ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡ്രൈവർമാരിൽ നിന്ന് ഇന്ധന റീട്ടെയിലർമാർ അമിത വില ഈടാക്കുന്നതായി പരാതി. ഡിസംബറിൽ ഡ്രൈവർമാരിൽ നിന്ന് റീട്ടെയിലർമാർ പ്രതിദിനം 5 മില്യൺ പൗണ്ട് അധികം ഈടാക്കിയതായി ആർഎസി മോട്ടോറിംഗ് സർവീസസ് ഓർഗനൈസേഷൻ പറഞ്ഞു. അൺലെഡ് പെട്രോൾ ലിറ്ററിന് 2 പെൻസ് കുറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ 12 പെൻസ് കുറയേണ്ടതായിരുന്നുവെന്ന് മോട്ടോർ ഓർഗനൈസേഷൻ പറഞ്ഞു. 6 പെൻസിന് പകരം ചില്ലറ വ്യാപാരികൾ പെട്രോളിൽ ലിറ്ററിന് ശരാശരി 16 പെൻസ് ലാഭമുണ്ടാക്കിയതായി ആർഎസി ആരോപിച്ചു. എന്നാൽ ആർഎസിയുടെ വാദം പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷൻ നിഷേധിച്ചു.

മുൻകാലങ്ങളിൽ, മൊത്തവില കുറയുമ്പോൾ ചില്ലറ വ്യാപാരികൾ ഇന്ധന വില കുറച്ചിരുന്നുവെന്ന് ആർഎസിയുടെ ഇന്ധന വക്താവ് സൈമൺ വില്യംസ് പറഞ്ഞു. എന്നാൽ, റീട്ടെയിൽ ഇന്ധന വിപണി അങ്ങേയറ്റം മത്സരാധിഷ്ഠിതമായി തുടരുകയാണെന്ന് പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോർഡൻ ബാമർ വ്യക്തമാക്കി. ക്രിസ്മസ് സമയത്ത് ജനങ്ങളെ ആകർഷിക്കാൻ സൂപ്പർമാർക്കറ്റുകൾ കൃത്രിമമായി കുറഞ്ഞ ഇന്ധന വില ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് കഴിഞ്ഞ വർഷം വർദ്ധിച്ചിരുന്നു. ഇന്ധന വിലക്കയറ്റവും ഉണ്ടായി.

വിതരണം ഉൾപ്പെടെ മൊത്തവ്യാപാര വിപണിയിൽ ഒരു ലിറ്ററിന്റെ ശരാശരി വില ഡിസംബറിൽ 106 പെൻസ് ആയിരുന്നുവെന്ന് ആർഎസിയുടെ ഡേറ്റ വ്യക്തമാക്കുന്നു. പമ്പുകളിലെ വില സത്യസന്ധവും സുതാര്യവും സൂക്ഷ്മപരിശോധനയ്ക്ക് വിധേയവുമാണെങ്കിൽ പണപ്പെരുപ്പം 1% വരെ കുറയുമെന്ന് ഫെയർഫ്യൂവൽ യുകെ എന്ന പ്രചാരണ ഗ്രൂപ്പിന്റെ സ്ഥാപകനായ ഹോവാർഡ് കോക്സ് അഭിപ്രായപ്പെട്ടു. ഒമിക്രോൺ ആശങ്കകൾ കാരണം ഡിസംബർ ആദ്യ വാരം എണ്ണ വില ബാരലിന് 10 ഡോളർ കുറഞ്ഞിരുന്നു. എന്നാൽ കുറഞ്ഞ ഇന്ധന വില പമ്പുകളിൽ പ്രതിഫലിച്ചിട്ടില്ലെന്ന് അന്നും ആർഎസി പരാതി ഉന്നയിച്ചിരുന്നു.