ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് ഡ്രൈവർമാരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു. ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ് എണ്ണ വ്യാപാരം നടക്കുന്നതെന്നും മൊത്ത ഇന്ധനച്ചെലവ് വീണ്ടും വർദ്ധിക്കുകയാണെന്നും ആർഎസി ഇന്ധന വക്താവ് സൈമൺ വില്യംസ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് പണപെരുപ്പം കുതിച്ചുയരുകയാണ്. ഇതിനു സമാനമായി വിലക്കയറ്റം രൂക്ഷമായതോടെ മലയാളികൾ അടക്കമുള്ള കുടുംബങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്. ലോകമാകെ ഇന്ധന വിതരണത്തില്‍ ഉണ്ടായ കുറവ് മൂലം യുകെയില്‍ ഉല്‍പ്പന്ന വിതരണത്തിലും ചെലവ് ഉയര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കപ്പല്‍ ഗതാഗത ചിലവില്‍ ഉണ്ടായ ഭീമമായ വര്‍ധനയും വിലക്കയറ്റത്തിന് കാരണമായി.

ഇപ്പോൾ ആഴ്ചയിൽ 90 പൗണ്ടിന് (£66) മുകളിലാണ് എണ്ണ വ്യാപാരം നടക്കുന്നത്. ഏഴു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇത് കാരണം ഫോർകോർട്ട് വില ഉയർത്താൻ ചില്ലറ വ്യാപാരികൾ നിർബന്ധിതരാകുന്നു. ഊർജപ്രതിസന്ധിയിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് സ്കോട്ടിഷ് എനർജി സെക്രട്ടറി മൈക്കൽ മാതസൻ പറഞ്ഞിരുന്നു. പല കുടുംബങ്ങളും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാൻ യുകെ സർക്കാർ നിർദ്ദേശിച്ച നടപടി അപര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിലക്കയറ്റം നേരിടാൻ സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് ഊർജ മന്ത്രി ഗ്രെഗ് ഹാൻഡ്‌സിന്റെ വാദം. എന്നാൽ സർക്കാർ എണ്ണ, വാതക കമ്പനികളുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിദിനം ജീവിക്കാനായി ബുദ്ധിമുട്ടുന്നവരെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഇന്ധന വില വർധനവും.