കൊവിഡ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു.രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവില്‍ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശം.

വാഹനങ്ങളും നിരത്തിലിറക്കാന്‍ പാടില്ല. നിലവില്‍ ദുബായ് എമിറേറ്റില്‍ മാത്രമാണ് സഞ്ചാര വിലക്കുള്ളത്.യൂണിയന്‍ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, ഭക്ഷ്യ-മരുന്ന് ഡെലിവറികള്‍ എന്നിവ സാധാരണ പോലെ പ്രവര്‍ത്തിക്കും.

ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ വരാന്‍ പാടുള്ളൂ. ദുബായ് മെട്രോ, ട്രാം എന്നിവ സര്‍വീസ് നിര്‍ത്തിവച്ചതായി ആര്‍ടിഎ അറിയിച്ചു. ഗള്‍ഫിലെ രോഗബാധിതരുടെ എണ്ണം 6453ആയി. 49 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.