കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം ഇറങ്ങാൻ കഴിയാതെ കരിപ്പൂരിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കരിപ്പൂരിൽ തിരിച്ചെത്തിയത്. ദുബായിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടർന്ന് വിമാനത്താവളത്തിൽ വെള്ളം കയറിയതാണ് പ്രശ്നമായത്.

കരിപ്പൂരിൽനിന്ന് വ്യാഴാഴ്ച രാത്രി എട്ടിനാണ് വിമാനം പുറപ്പെട്ടത്. ദുബായിൽ ഇറക്കുക അസാധ്യമായതിനാൽ മസ്കറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. അവിടെനിന്ന് ഇന്ധനം നിറച്ച് തിരിച്ചുപറത്തിയ വിമാനം വെള്ളിയാഴ്ച പുലർച്ചെ 4.45-ന് കരിപ്പൂരിലെത്തി. 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ പിന്നീട് വീടുകളിലേക്കുതന്നെ മടങ്ങി.

യാത്രക്കാരെ റാസൽഖൈമയിലെത്തിക്കാൻ സൗകര്യമൊരുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചെങ്കിലും ഇപ്പോഴും യാത്ര അനിശ്ചിതത്വത്തിലാണ്. ടിക്കറ്റ് റീഫണ്ട് നൽകാൻ തയ്യാറാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ അത്യാവശ്യമായി യു.എ.ഇ.യിൽ എത്തേണ്ടവർ പ്രതിസന്ധിയിലാണ്.

കനത്ത മഴയെത്തുടർന്ന് റൺവേയിൽ വെള്ളംകയറി ദുബായ് വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 1244 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 41 വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടു.