ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ 18കാരി കുത്തിവെയ്പിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ അവശയായ ഇടക്കൊച്ചി പൊതുശ്മശാനത്തിനു സമീപം പുളിക്കപ്പറമ്ബില്‍ സുധീറിന്റെ മകള്‍ ഐശ്വര്യാദേവി(18) യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കരുവേലിപ്പടി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവാഴ്ച രാവിലെ ആശുപത്രിയിലെ ഇഞ്ചക്ഷന്‍ റൂമിലേക്ക് കയറ്റി പെണ്‍കുട്ടിക്ക് കുത്തിവയ്പ്പ് നടത്തിയിരുന്നു. ഇതോടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ ബന്ധുക്കളും ആശുപത്രിയിലുള്ള മറ്റു രോഗികളും ബഹളം വച്ചതിനെ തുടര്‍ന്നു പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി ബുധനാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.