ദാനിയേല്‍ തോമസ്.

എടത്വാ: ജനകീയ പ്രശനങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ച ചെയ്ത് അവയ്ക്ക് പരിഹാരം കണ്ടെത്തി സാമുഹിക പുരോഗതിക്ക് മുഖ്യപങ്ക് വഹിക്കുന്ന എടത്വാ വിഷന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് ഇന്ന് ഒരു വയസ്സ്. എടത്വായിലെയും സമീപ പ്രദേശങ്ങളിലേയും സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി വ്യക്തികള്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. ഈ പ്രദേശത്ത് നേരിടുന്ന ഗതാഗത പ്രശ്‌നം, കുടിവെള്ള വിതരണത്തിനുള്ള അപാകത, ട്രഷറി നിര്‍മ്മാണത്തിലെ കാലതാമസം, ടൗണിലെ വൈദ്യുതി മുടക്കം, എടത്വാ ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി അവ നേരിട്ട് ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍ എത്തിക്കുന്നത്തിന് പരമാവധി സാധിച്ചതായി ചീഫ് അഡ്മിന്‍ ഡോ.ജോണ്‍സണ്‍. വി. ഇടിക്കുള പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷമായി അടഞ്ഞ് കിടന്ന എടത്വാ പഞ്ചായത്ത് ലൈബ്രറി തുറന്ന് പ്രവര്‍ത്തിക്കുവാന്‍ എടത്വാ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചപോള്‍ ലെബ്രറിയിലേക്ക് അവശ്യമായ ഫര്‍ണിച്ചറുകളും പുതിയ പുസ്തകങ്ങളും സമാഹരിച്ചത് ഈ ഗ്രൂപ്പിലൂടെയാണ്. പ്രവാസി മലയാളികളായവര്‍ ആയിരത്തോളം പുസ്തകങ്ങളാണ് വായനശാലയ്ക്ക് സംഭാവന ചെയ്തത്. അന്തരിച്ച ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണാര്‍ത്ഥം എടത്വാ പള്ളിക്കടവില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 24 ന് നടത്തിയ പ്രൗഢഗംഭീരമായ ജലോത്സവം ഈ കൂട്ടായ്മയിലൂടെ മാത്രം സാധിച്ചതാണ്.

പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന അന്തരിച്ച ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനും എടത്വാ സൗന്ദര്യവല്‍കരണത്തിനും എടത്വാ ഗ്രാമ പഞ്ചായത്ത് പദ്ധതിക്ക് രൂപം നല്‍കിയപ്പോള്‍ വിവിധ നിര്‍ദേശങ്ങള്‍ സമസ്ത മേഖലകളില്‍ നിന്ന് ഉണ്ടാവുകയും അതനുസരിച്ച് എടത്വാ ടൗണ്‍ സൗന്ദര്യവല്‍ക്കരണം നടത്തുന്നതിന് എടത്വാ പള്ളി മുന്‍പോട്ട് വന്നത് എടത്വായുടെ വികസനത്തിന്റെ നാഴികകല്ലാണ്. എന്നാല്‍ നദീതീരം കല്ലുകെട്ടി പ്രകൃതി രമണീയമാക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് എടത്വാ ഗ്രാമ പഞ്ചായത്ത്.

പ്രകൃതി സംരംക്ഷണത്തിനും ഹരിത പെരുമാറ്റ ചട്ടം പരമാവധി പ്രചരിപ്പിക്കുന്നതിനും ഗ്രൂപ്പ് സജീവമായി രംഗത്തുണ്ട്. നിലവിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിവേദനങ്ങള്‍ നല്‍കിയും അവയ്ക്ക് ശാശ്വത പരിഹാരം നേടിയെടുക്കുന്നതിനും ഗ്രൂപ്പിലെ അംഗങ്ങള്‍ സജീവമാണ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ നവീകരണം 57 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തിയാകുമ്പോള്‍ എടത്വ വിഷന്‍ 2020 ലക്ഷ്യമിട്ട വികസന സ്വപ്നം എടത്വായില്‍ യാഥാര്‍ത്ഥ്യമാകും.

ദീര്‍ഘകാലങ്ങളായി തകര്‍ന്ന് കിടന്ന മുപ്പത്തിനാലില്‍പ്പടി കാട്ട് നിലം പള്ളി റോഡിന്റെ നവീകരണത്തിനായി മന്ത്രി തോമസ് ചാണ്ടിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മന്ത്രി ജി.സുധാകരന്‍ ഒന്നര കോടി അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മെയ് 25 ന് തുടക്കം കുറിക്കുമ്പോള്‍ പ്രദേശവാസികളും ഗ്രൂപ്പ് അംഗങ്ങളും ഏറെ സന്തുഷ്ടരാണ്.