ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ ലോകമെങ്ങും വാഹന വിപണിയിൽ വൻ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പരിസ്ഥിതിസൗഹൃദ വാഹനങ്ങൾക്കായി ജനങ്ങളുടെ താൽപര്യവും ഇന്ധനവിലയിലുള്ള വൻ വർദ്ധനവുമാണ് പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളെ പ്രിയപ്പെട്ടതാക്കുന്നത്. എന്നിരുന്നാലും കൂടിയ വാഹന വിലയും മതിയായ റീചാർജ് സ്റ്റേഷനുകളുടെ അഭാവവും സാധാരണക്കാരെ ഇലക്ട്രിക് വാഹനങ്ങൾ മേടിക്കുന്നതിന് വിമുഖരാക്കുന്നതിന്റെ പ്രധാന കാരണങ്ങളാണ്.

എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും ബ്രിട്ടനിൽ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനവിപണി വൻ നേട്ടമുണ്ടാക്കിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ശുഭസൂചനയായാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 5 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ വർഷവും ഈ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കുകളാണ് ഇത്. എന്നാൽ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനവിപണി ഇരട്ടിയിലധികമായി വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത് .

പൂർണമായും വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്ന യൂസ്ഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 6625 -ൽ നിന്ന് 14586 ആയിട്ടാണ് ഉയർന്നത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 120.2 % വർദ്ധനവാണ് .