ന്യൂസ് ഡെസ്ക് മലയാളം യുകെ

ഊർജ്ജ ബില്ലിൽ ഇളവുകൾ ഈ വർഷം സർക്കാർ നടപ്പാക്കിയില്ലെങ്കിൽ കഷ്ടപ്പെടാൻ പോകുന്നത് നിരവധി കുടുംബങ്ങൾ. ഈ ശൈത്യകാലത്ത് സർക്കാർ ബില്ലിൽ ഇളവുകൾ നൽകിയില്ലെങ്കിൽ ദുർബലരായ നിരവധി കുടുംബങ്ങൾ കഷ്ടപെടുമെന്ന് എംപിമാർ. സർക്കാർ, റെഗുലേറ്റർ ഓഫ്‌ജെം, ഊർജ വിതരണക്കാർ എന്നിവരോട് അടിയന്തര നടപടിയെടുക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. ജീവിതച്ചെലവ്, കടബാധ്യത എന്നിവയാൽ ജനങ്ങൾ വലയുകയാണെന്ന് കോമൺസ് സെലക്ട് കമ്മിറ്റിയിലെ എംപിമാർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം കുതിച്ചുയരുന്ന ഊർജ്ജ ബില്ലുകളിൽ നിന്ന് ജനങ്ങൾക്ക് സർക്കാർ പിന്തുണ നൽകിയിരുന്നു. എന്നാൽ ഈ ശീതകാലത്തേയ്ക്ക് പുതിയ സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സ്ഥിതി വഷളാകുമെന്നുള്ള ആശങ്ക എംപിമാർ അറിയിക്കുകയായിരുന്നു. ഇതിന് പുറമേ കഴിഞ്ഞ വർഷം ദുർബലരായ കുടുംബങ്ങൾക്കായി ഉദ്ദേശിച്ചിരുന്ന 440 മില്യൺ പൗണ്ട് അനുവദിക്കാതെ ട്രഷറിയിലേക്ക് തിരികെയെത്തിയിരുന്നു. എനർജി ബിൽ സപ്പോർട്ട് സ്‌കീം നഷ്‌ടമായ വീട്ടുകാർക്ക് അവരുടെ പണം ലഭിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

ഇപ്പോഴും യുകെയിലെ നാലിലൊന്ന് ജനങ്ങൾ ഊർജ ബിൽ സംബന്ധമായ കടങ്ങളാൽ കഷ്ടപ്പെടുന്നുണ്ടെന്ന് അതിനാൽ തന്നെ സർക്കാരിൽ നിന്നുള്ള കൂടുതൽ സഹായ പ്രഖ്യാപനങ്ങൾ ഉണ്ടാകണമെന്ന് കമ്മിറ്റിയുടെ ചെയർ ആംഗസ് മക്‌നീൽ പറഞ്ഞു. കഴിഞ്ഞ 18 മാസമായി തങ്ങളുടെ ഉപഭോക്താക്കൾക്ക് വളരെ ബുദ്ധിമുട്ടുള്ള സമയത്തൊക്കെയും വിതരണക്കാർ തങ്ങളുടെ പിന്തുണ വർധിപ്പിച്ചെന്ന് എനർജി യുകെ പറഞ്ഞു.