ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :-യു കെയിൽ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികൾ ആണ് ബ്രിട്ടനിൽ സ്വന്തമായി ഒരു വീട് വാങ്ങുവാൻ ആഗ്രഹിക്കുന്നത്. വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം പകരുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബ്രിട്ടനിൽ വീടിൻറെ വില കുറയുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. അതോടൊപ്പം തന്നെ വീടിൻറെ വില കുറയുന്നത് പ്രോപ്പർട്ടി മാർക്കറ്റിൽ പണം മുടക്കിയവർക്ക് അത്ര സുഖകരമായ വാർത്ത ആയിരിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


ബ്രിട്ടനിൽ അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഹൗസ് പ്രൈസുകൾ അഞ്ച് ശതമാനത്തോളം കുറയാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത് . ക്യാപിറ്റൽ ഇക്കണോമിക്സ് മുൻപ് നടത്തിയ പ്രവചനത്തിൽ 2022- ൽ ഒൻപത് ശതമാനത്തോളം വർധന ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിപ്പോർട്ടിൽ 2023-ൽ മൂന്ന് ശതമാനവും, 2024- ൽ 1.8 ശതമാനവും കുറവുണ്ടാകുമെന്നാണ് പ്രവചനം. നിലവിൽ ഉണ്ടായിരിക്കുന്ന ജീവിത ചെലവുകളുടെ വർധനവും, പണപ്പെരുപ്പവും, അടുത്ത മാസങ്ങളിൽ ഉണ്ടാകുന്ന ലോണുകളുടെ പലിശ നിരക്കുകളുടെയും മറ്റും വർധനവും എല്ലാമാണ് ഇത്തരത്തിൽ വീടുകളുടെ വിലയിൽ ഇടിവ് ഉണ്ടാകാൻ കാരണം എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ക്യാപിറ്റൽ ഇക്കണോമിക്സ് നടത്തിയ വിശകലനത്തിൽ നിലവിലെ ശരാശരി ലോണുകളുടെ പലിശനിരക്ക് 1.8 ശതമാനത്തിൽനിന്നും 2023ൽ 3.6 ശതമാനം വർദ്ധനവ് ഉണ്ടാകും എന്ന് വ്യക്തമാക്കുന്നു. എന്നാൽ ഹൗസ് പ്രൈസുകളിൽ കുറവ് ഉണ്ടാകുമ്പോഴും 2008 ലെയും 1990 കളിലെയും പോലെ പൂർണ്ണ തകർച്ചയിൽ എത്തുകയില്ല എന്നാണ് ശക്തമായ വിലയിരുത്തൽ.


നിരവധിപേർ ഇത് സംബന്ധിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വീടുകളുടെ വിലയിൽ കുറവുണ്ടാകുമെന്നും, അടുത്തുണ്ടായ പണപ്പെരുപ്പം ആണ് അതിനു കാരണമെന്നും ദി ഗിൾഡ് ഓഫ് പ്രോപ്പർട്ടി പ്രൊഫഷണൽസ് സിഇഒ ഇയാൻ മകൻസി വ്യക്തമാക്കി. അടുത്ത കുറച്ച് മാസങ്ങളിൽ ഈ കുറവ് പ്രതിഫലിക്കും എന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത മാസങ്ങളിൽ നടപ്പിലാക്കുന്ന പലിശനിരക്കുകളുടെ വർദ്ധനവും മാർക്കറ്റിന് സാരമായി ബാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.