ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മീറ്റർ റീഡിംഗ് ബില്ലുകൾ അടയ്ക്കാൻ വൻ തിരക്ക്. പിന്നാലെ എനർജി വെബ്സൈറ്റ് തകർന്നു. തങ്ങളുടെ വെബ്‌സൈറ്റുകളിലെയും ആപ്പുകളിലെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് ഷെൽ എനർജി, ഇഡിഎഫ് ഉൾപ്പെടെയുള്ള വിതരണക്കാർ അറിയിച്ചു. നാളെ മുതൽ എനർജി പ്രൈസ് ക്യാപ് ഉയരുന്നതിനാലാണ് ഇന്ന് വൻ തിരക്ക് അനുഭവപ്പെട്ടത്. അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധന ഉണ്ടായതിനാൽ വെബ്‌സൈറ്റിൽ തടസ്സം നേരിട്ടുവെന്ന് ഷെൽ എനർജിയുടെ വക്താവ് പറഞ്ഞു. ഇ. ഓൺ, സ്കോട്ടീഷ് പവർ , ബ്രിട്ടീഷ് ഗ്യാസ് , എസ്എസ്ഇ എന്നിവരും തങ്ങളുടെ വെബ്‌സൈറ്റുകളിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് അറിയിച്ചു.

ഓൺലൈനിൽ ബില്ലടയ്ക്കാൻ രണ്ട് മണിക്കൂർ എടുത്തെന്നു ബ്രിട്ടീഷ് ഗ്യാസ് ഉപഭോക്താവായ ഇസ്മിർ സ്മജ്‌ലാജ് വെളിപ്പെടുത്തി. എനർജി ബില്ലുകൾ ഉയരുന്നത് വലിയ തിരിച്ചടിയാണെന്ന് പല ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു. ഓട്ടോമേറ്റഡ് ഫോൺ ലൈനുകളും ആപ്പുകളും പോലെയുള്ള ഇതര മാർഗങ്ങൾ വിതരണ കമ്പനികൾ നിർദേശിക്കുന്നുണ്ട്.

ബ്രിട്ടനിലെ 22 മില്ല്യണ്‍ കുടുംബങ്ങളെയാണ് വില വർധന ബാധിക്കുന്നത്. ഊർജ വിതരണക്കാരുടെ ഡിഫോള്‍ട്ട് താരിഫില്‍ പെടുന്നവര്‍ക്കെല്ലാം ഈ മാറ്റം ബാധകമാണ്. ശരാശരി കുടുംബങ്ങള്‍ക്ക് നിലവിലെ 1277 പൗണ്ടില്‍ നിന്നുമാണ് 1971 പൗണ്ടിലേക്ക് എനര്‍ജി പ്രൈസ് ക്യാപ് ഉയരുന്നത്. 693 പൗണ്ട് അഥവാ 54 ശതമാനമാണ് വര്‍ദ്ധന.