ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ കോവിഡ് കുതിച്ചുയരും എന്ന ആശങ്ക കനക്കുകയാണ്. നിയന്ത്രണങ്ങൾ നീക്കം ചെയ്തെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇനി പരിപാടികളിൽ പങ്കെടുക്കുന്നവരിലും കാണികളുടെ എണ്ണത്തിലും പരുധികളുണ്ടാവില്ല. നൈറ്റ് ക്ലബ്ബുകളും പബ്ബുകളും റസ്റ്റോറന്റുകളും കോവിഡിന് മുമ്പുള്ളതു പോലെ പ്രവർത്തനം പുനരാരംഭിച്ചു. ഫെയ്സ് മാസ്ക്കുകൾ ചിലയിടങ്ങളിൽ ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിയമം മൂലം കർശനമാക്കിയിട്ടില്ല.

ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് തുടർന്ന് കടുത്ത വിമർശനം ആണ് ഭരണകൂടം ഏറ്റുവാങ്ങുന്നത്. ബ്രിട്ടനിൽ പ്രധാനമന്ത്രിയും ചാൻസലറും ആരോഗ്യ സെക്രട്ടറിയും ക്വാറന്റീനിൽ ആണ്. ബോറിസ് ജോൺസൺ സ്വാതന്ത്രദിനം എന്ന് വിശേഷിപ്പിച്ച് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ ദുരന്ത ദിനം എന്നാണ് വിമർശകർ മുദ്ര കുത്തിയത്. നിയന്ത്രണങ്ങൾ പിൻവലിച്ചതുകൊണ്ട് യുകെയിൽ പ്രതിദിനം രണ്ടു ലക്ഷം കേസുകൾ വരെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.